Thursday, March 22, 2012

കറുത്ത പ്രണയം

എന്റെ പ്രിയപ്പെട്ടവനെ....
ഈ കറുത്തിരുണ്ട പ്രണയത്താല്‍,
എന്റെ ഹൃദയം ഉരുകുകയാണ്.. ..
വെളിച്ചം കണ്ട പറന്നു വരുന്ന ഈയാം പാറ്റയെ പോലെ
നീയാകുന്ന ഇരുട്ടിനെ ഞാന്‍ പ്രണയിച്ചു മരിച്ചു വീഴുന്നു..
ഈ ജനല്‍ ക്കമ്പികളുടെ അപ്പുറത്തെ..
തണുത്ത ഇരുട്ടില്‍ നിന്നും
നിന്റെ കൂര്‍ത്ത നഖമുള്ള കൈകള്‍ നീട്ടി
എന്നേയൊന്നു നിന്നോട് ചേര്‍ത്തു നിര്‍ത്തൂ...
എന്റെ ജീവന്റെ അവസാന തുള്ളിയും ഊറ്റിയെടുത്ത്‌,
ഞാന്‍ കൊതിക്കുന്ന
എന്റെ ആകാശ ഗോപുരത്തിലേക്ക്
എന്നേ കൊണ്ട് പോകൂ
യുഗങ്ങളായി , നീ എനിക്ക് വേണ്ടി കാത്തുവെച്ച
മണിയറയില്‍
എന്നെന്നേക്കുമായി എന്നേ ബന്ധിക്കൂ

ഓരോ നിമിഷവും, നിന്റെ വരവിനായി ഞാന്‍ വെമ്പുന്നു
കറുത്ത കുതിരകളെ പൂട്ടിയ
തീനാവുകള്‍ പറക്കുന്ന രഥത്തില്‍
നീ വരുന്നതും
എന്റെ വരണമാല്യം , കഴുത്തില്‍ മുറുകി എന്റെ ശ്വാസം നിലക്കുന്നതും
ആഴങ്ങളുടെ അഗാധതയിലേക്ക്‌
ഞാന്‍ താണു താണു പോകുന്നതും..
ഭാരമെതുമില്ലാതെ , ഞാന്‍ നിന്നിലേക്ക്‌ പറന്നെത്തുന്നതും
ഞാന്‍ കൊതിയോടെ കാത്തിരിക്കുന്നു..

എന്റെ പ്രിയനേ, നീ വേഗം വരിക
ഈ വിരഹത്താല്‍ ഞാന്‍ വെന്തുരുകുന്നു
ഈ ചൂട്, എന്റെ അസ്ഥികളെ പോലും ഉരുക്കി കളയുന്നു
ചൂളയില്‍ എന്നേ തനിച്ചാക്കാതെ, നീ വരിക
എന്നെയും നീയാക്കി മാറ്റുക

Tuesday, March 13, 2012

മൗനവീണ

ഞാന്‍ മുറുക്കി പിടിച്ചിരുന്നു നിന്റെ കൈയില്‍,
അറിയാതെ എപ്പോഴോ ഞാന്‍ ഊര്‍ന്നു പോയി

എന്റെ വിരലുകളില്‍ ശ്രുതിയിടുവാന്‍, നീയെവിടെ ?
ഹൃദയ വീണയിലെ താളവും അടങ്ങി
നിന്നേ തിരയുന്ന കണ്ണുകളില്‍ ,
നനവിന്റെ നീര്‍തിളക്കവും ,
തളര്‍ന്ന കറുത്ത പാടുകളും മാത്രം ,

എന്റെ പ്രിയനേ നീ വരിക..
മിന്നല്‍പിണരിന്‍ കുതിരപ്പുറത്തേറീ..
ഈ വീണ നീ ഏറ്റുകൊള്‍ക.....
പാഴെങ്കിലും, ഇതിലെ ശ്രുതിയെല്ലാം
നിനക്ക് വേണ്ടി മാത്രം മീട്ടാനുള്ളതാണ്

Thursday, March 1, 2012

എന്റെ നവോദയ "ഡാഡി"

1998 "ട്ടൊ " ഞങ്ങള്‍ നവോദയയില്‍ എത്തി, ഓഗസ്റ്റ് അഞ്ചിനു..
കുറെ ഇട്ടാപ്പിരികള്‍, ക്ലാസ്സില്‍. എല്ലാവര്ക്കും കരച്ചില്‍ , വീട് മാനിയ,
ജീവിതത്തില്‍ ആദ്യമായി അച്ഛനമ്മമാരെ പിരിഞ്ഞു നില്‍ക്കുന്ന കുഞ്ഞു കുരുന്നുകള്‍.
എല്ലാവരും ആദ്യമായി ഹോസ്റ്റല്‍ കാണുന്നവര്‍. എല്ലാവരുടെയും മുഖങ്ങളില്‍ ആശങ്ക , അപരിചിതത്വം, സങ്കടം.

എന്നെ ഹോസ്റ്റലില്‍ കൊണ്ടാക്കിയപ്പോള്‍ എന്റെ അമ്മയുടെയും ചാച്ചന്റെയും മനസുകളില്‍ എന്തായിരുന്നോ? ഞാന്‍ ചോദിച്ചില്ല, പക്ഷെ അവര്‍ തിരിച്ചു പോകുമ്പോള്‍ ആ ജീപ്പിന്റെ പുറകെ ഞാന്‍ ഓടിയ ഓട്ടം ഞാന്‍ ഇതുവരെ മറന്നിട്ടില്ല. " ഞാന്‍ തനിച്ചായി, ഞാന്‍ തനിച്ചായി , എന്നെ ഒറ്റക്കാക്കി അവര് പോയി "

ക്ലാസ്സില്‍ ചെല്ലുമ്പോഴും ഇത് തന്നെ അവസ്ഥ. ഏതെങ്കിലും അറ്റതൂന്ന് ആരെങ്കിലും കരഞ്ഞു തുടങ്ങും. " അമ്മയെ കാണണം , അച്ഛനെ കാണണം " . അത് ഒരു പകര്‍ച്ച വ്യാധി പോലെ, അടുത്തയാള്‍ , അതിനടുത്തയാല്‍ അങ്ങനെ ക്ലാസിലെ നാല്പതു പേരും കൂടി കോറസ്സായി കരയും. ഇതിനു ആണെന്നോ പെണ്ണെന്നോ ഒന്നും ഭേദമില്ല. ഇപ്പോള്‍ മസില് പിടിച്ചു നടക്കുന്ന എന്റെ സുഹൃത്തുക്കളെ ഒക്കെ കാണുമ്പോള്‍ ഇതൊക്കെ ഞാന്‍ ഓര്‍ക്കാറുണ്ട്. (ഞാനും മോശമല്ല !!)

ഞങ്ങള്‍ അവിടെ എത്തിയ വര്ഷം അവിടത്തെ മുതിര്‍ന്ന ടീച്ചര്സ് (PGTs) ആയ മാധവന്‍ പി , മാധവന്‍ വി വി സാര്‍മാര്‍ക്ക് കൊച്ചു പിള്ളേരെ പഠിപ്പിക്കാന്‍ ഒരു ആഗ്രഹം. അവര്‍ ഞങ്ങളെ ഏറ്റെടുത്തു. കണ്ണൂര്‍ നവോദയയുടെ ചരിത്രത്തില്‍ മറ്റൊരു ബാച്ച് നും കിട്ടാത്ത ഭാഗ്യം.

വി വി മാധവന്‍ സാര്‍ ഞങ്ങളുടെ കണക്കു മാഷാണ്. "നമ്മള്‍ ഈ ഹരണം ഒക്കെ ഇങ്ങനെ ചെയ്യും, അല്ലെ മക്കളെ" , എന്ന് പറഞ്ഞു ബോര്‍ഡിന്റെ അടുത്ത് നില്‍ക്കുന്ന സാറിന്റെ രൂപം ഒട്ടും മായാതെ മനസിന്റെ കണ്മുന്നില്‍ ഉണ്ട്. പതിനൊന്നിലെയും പന്ത്രണ്ടിലേയും ചേട്ടന്മാര്‍ക്ക് കണക്കു പഠിപ്പിക്കുന്ന സാര്‍ ഞങ്ങള്‍ ഇപ്പോഴും തിരിഞ്ഞു കളിചോണ്ടിരിക്കുന്ന പീക്കിരികള്‍ക്ക് പറഞ്ഞു തരാന്‍ ശെരിക്കും ബുദ്ധിമുട്ടിയിട്ടുണ്ടാവണം.

സാര്‍ ഇങ്ങനെ ഒക്കെ പറഞ്ഞാലും ഹരണം ഒന്നും ഞങ്ങള്‍ക്ക് ഒരു വിഷയമല്ല. ഞങ്ങളുടെ ഏക ലക്‌ഷ്യം " വീട്ടില്‍ പോകണം, അമ്മെ കാണണം ". അത് മാത്രം. ടീചെര്‍സ് കാര്യമായി ക്ലാസ്സില്‍ പടിപിക്കുക ആണെങ്കിലും ഞങ്ങള്‍ ഗാനമേള നടത്തും. എങ്കിലും അതിനൊക്കെ ചൂരലെടുത്തു തല്ലുന്ന ടീചെര്‍സ് അല്ലാരുന്നു ഞങ്ങളുടെ.

അങ്ങനെ ഒരു ദിവസം , സാറിന്റെ ക്ലാസിനിടയില്‍ ആരോ കരയാന്‍ തുടങ്ങി, രമിഷ ആണെന്ന് തോന്നുന്നു, അവളായിരുന്നു ക്ലാസിലെ കരച്ചില്‍ പെട്ടി :) . അത് വേഗം മറ്റുള്ളവരിലേക്ക് പടര്‍ന്നു. സാറിനു നിയന്ത്രിക്കാന്‍ പറ്റാത്ത വിധം കോറസ്. സമാധാനിപ്പിക്കാന്‍ സാര്‍ ആവുന്നത് ശ്രമിച്ചു നോക്കി. കരച്ചില്‍ ഉച്ചത്തിലായി. ആരെയോ
(വിജേഷ് എന്ന് ഓര്മ ) അടുത്ത് പിടിച്ചു സാര്‍ പറയുകയാണ്‌. "നോക്ക് മക്കളെ, എന്തിനാ കരയുന്നെ. ഞാനല്ലേ ഇപ്പൊ നിങ്ങടെ അച്ഛന്‍ , നിങ്ങളുടെ ഡാഡി. ഡാഡി എന്ന് വിളിക്ക് മക്കളെ"

എനിക്ക് ദേഷ്യം വന്നു , ഡാഡി പോലും. എന്റെ അപ്പന്‍ എന്റെ വീട്ടിലല്ലേ, പിന്നെ ഈ സാറെന്തിനാ ഇങ്ങനെ പറയുന്നത് ? എന്റെ അപ്പന്റെ സ്ഥാനത് സാറിനെ കാണാനോ, നടപ്പില്ല !!!

എന്നാല്‍ ഇന്ന്, വര്‍ഷങ്ങള്‍ക്കു ശേഷം.. സാറിന്റെ ആ വാക്കുകള്‍ ഓര്‍ക്കുമ്പോള്‍, എനിക്ക് അത്ഭുതം തോന്നുന്നു. ഒരു അദ്ധ്യാപകന്‍ എന്നതിനേക്കാള്‍ ഉപരി, സാര്‍ അക്ഷരാര്ധത്തില്‍ ഞങ്ങള്‍ക്ക് ഒക്കെ പിതൃ തുല്യനായി തീര്‍ന്നിരുന്നു. ഒരു അദ്ധ്യാപകന്‍ എന്തുമാത്രം വലിയ മനസുള്ളവന്‍ ആയിരിക്കണം അങ്ങനെ ഒക്കെ പറയാന്‍. സാറിന്റെ മക്കള്‍ ഒക്കെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നെങ്കിലും, സാര്‍ അവരെ ഞങ്ങളെ സ്നേഹിക്കുന്നതില്‍ കൂടുതല്‍ സ്നേഹിക്കുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല.
എത്ര വര്ഷം കഴിഞ്ഞു, എന്റെ മനസ്സില്‍ അദ്ധ്യാപകന്‍ എന്ന് പറഞ്ഞാല്‍ ആദ്യം വരിക വി വി മാധവന്‍ സാറിന്റെ മുഖം തന്നെ. വര്‍ഷങ്ങള്‍ക്കു ശേഷം ഞാനും ഒരു അധ്യാപിക ആവാന്‍ ആഗ്രഹിച്ചത് ഒരു പക്ഷെ എന്റെ അധ്യാപകരെ ഞാന്‍ അത്ര മാത്രം സ്നേഹിക്കുന്നത് കൊണ്ടായിരിക്കണം. എന്റെ മുന്നില്‍ ഇരിക്കുന്ന കുട്ടികളെ കാണുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കുക , "ദൈവമേ, ഇവരെ മക്കളെ എന്ന് മനസറിഞ്ഞു വിളിക്കാന്‍ സാധിക്കണേ " എന്ന് തന്നെ. സാറിനെ പോലെ ആയില്ലെങ്കിലും, സാറിന്റെ student ആയതു കൊണ്ട് മാത്രം ഒരല്‍പം virtue ദൈവം എനിക്കും തന്നിരുന്നെങ്കില്‍.

ഇന്ന് ആ ദിവസത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ , എന്തെന്നറിയാത്ത ഒരു നനുത്ത സന്തോഷം, പിന്നെ ദൂരെ മറഞ്ഞു പോയ ആ കാലത്തേക്ക് തിരിചെത്തുവാനുള്ള മനസിന്റെ ഒരു വിങ്ങല്‍. എല്ലാം വല്ലാതെ miss ചെയ്യുന്നു. എന്റെ അധ്യാപകര്‍ എന്റെ കൂട്ടുകാര്‍, എന്റെ വീട്.. അതെ അത് തന്നെയാണ് വീട്.

വാല്‍ക്കഷ്ണം : അന്ന് ജീപ്പിന്റെ പുറകെ ഓടിയ ഞാന്‍ അവസാനം അവിടുന്ന് പോരുന്ന ദിവസം "എനിക്കിവിടുന്നു പോരണ്ട, എന്നെ കൊണ്ട് പോകല്ലേ " എന്ന് പറഞ്ഞു electric post നെ കെട്ടിപിടിച്ചു കരഞ്ഞതും മറ്റൊരു ഓര്മ.

അബ്ബാജാന്‍ = "ആരോ ഒരാള്‍"

"നിന്റെ കണ്ണുകളുടെ നിഷ്കളങ്കത വളരെ വേഗം ചോര്‍ന്നു പോയി,നീ പ്രായത്തില്‍ കവിഞ്ഞ പക്വത കാണിക്കുന്നത്
കാണാന്‍ എനിക്ക് ഇടവരാതിരിക്കട്ടെ കുട്ടീ "

ഈ വാക്കുകള്‍ ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നു. അന്ന് അതിന്റെ അര്‍ഥം മനസിലായില്ല, അല്ലെങ്കില്‍ വിപരീതാര്‍ത്ഥം മനസിലാക്കി. അല്ലെങ്കില്‍, എന്തിനു കുഞ്ഞുങ്ങള്‍ പ്രായത്തില്‍ കവിഞ്ഞ പക്വത കാട്ടുന്നതിനെ ഭയക്കുന്നു. എല്ലാവരും അത് ഒരു അഭിമാനമായി കാണുമ്പോള്‍ ??

ഞങ്ങളുടെ ആര്‍ട്ട്‌ റൂം, എന്റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ നിറങ്ങളുടെ മോഹിപ്പിക്കുന്ന കൂട്ടം. ഒരുപാട് തരം നിറങ്ങള്‍ ,നാല് പാടും ഉള്ള ഭിത്തികളില്‍ കുട്ടികള്‍ വരച്ച അപൂര്‍ണ്ണമായ, (പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് അറിയാത്തത് കൊണ്ടാവാം), ചിത്രങ്ങള്‍. അങ്ങിങ്ങ് അത്ഭുതപ്പെടുത്തുന്ന പൂര്‍ണ്ണതയില്‍ വരച്ചു വെച്ച ചിത്രങ്ങള്‍, അതിന്റെ അടിയില്‍ "aaro oraal " എന്ന് കോറിയിട്ടിട്ടുണ്ടായിരുന്നു. ആര്‍ട്ട്‌ റൂമിനുള്ളില്‍ തന്നെയുള്ള സ്റ്റുഡിയോ റൂമില്‍ നിന്ന് ഒരു മൂളിപ്പാട്ട് , ചെന്ന് നോക്കുമ്പോള്‍ അവിടെ" ആരോ ഒരാള്‍ " ഊശാന്താടിയും മുഷിഞ്ഞ കുപ്പായവും ഇല്ലാത്ത ഒരു ചിത്രകാരന്‍.

ആര്‍ക്കും എപ്പോഴും കടന്നു ചെല്ലാവുന്ന ആര്‍ട്ട്‌ റൂം , കുഞ്ഞുങ്ങളുടെ സ്വാതന്ത്രത്തിനു വിട്ടു കൊടുത്തിരിക്കുന്ന നിറങ്ങള്‍ ബ്രഷുകള്‍, "ആരോ ഒരാള്‍"ക്ക് കിട്ടുന്ന ശമ്പളതിലേരെയും അതിനാണ് ചെലവാക്കുന്നത്. എന്ത് കൊണ്ട് കുട്ടികള്‍ക്ക് ആര്‍ട്ട്‌ വര്‍ക്കിനു വേണ്ട സാമഗ്രികള്‍ സ്വയം കൊണ്ട് വന്നു കൂടാ , എന്ന മാനേജ്‌മന്റ്‌ ഇന്റെ ചോദ്യത്തിന് , "അത് എന്റെ ഇഷ്ടം " എന്ന് ധിക്കാരപരമായി പറഞ്ഞു അവരുടെ കണ്ണിലെ കരടായി മാറിയ "ആരോ ഒരാള്‍ " !!

കുഞ്ഞുങ്ങളുടെ കണ്ണിലൂടെ നിഷ്കളങ്കത ചോര്‍ന്നു പോകുന്നത് കണ്ടു വേവലാതി പെട്ട അദ്ധ്യാപകന്‍. ഒരു വാട്ടര്‍ കളര്‍ പെയിന്റിങ്ങിലെ മനോഹരമായ പ്രക്രുതിദൃശ്യത്തെ നോക്കി അത്ഭുതം കൂറി നിന്ന എന്നോട്, "അത് എന്റെ വീടാണ്" എന്ന് പറഞ്ഞു. ഞാനത് വിശ്വസിച്ചു, ആ മനോഹര സ്ഥലത്ത് താമസിക്കാന്‍ കിട്ടിയ സാറിന്റെ ഭാഗ്യത്തെ കുറിച്ച് അപ്പോള്‍ തന്നെ അഭിപ്രായപ്പെട്ടു. എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അദ്ദേഹം പറഞ്ഞു "ഇങ്ങനെ പറഞ്ഞാല്‍ അവിശ്വസിക്കാന്‍ നീ വൈകാതെ തുടങ്ങും " , സാര്‍ എന്നെ പറ്റിച്ചു എന്ന് ഞാന്‍ കരുതി. സാര്‍ അന്ന് ഉദ്ദേശിച്ചത് എന്തെന്ന് എനിക്ക് മനസിലായില്ല, കാരണം എന്റെ നിഷ്കളങ്കത അന്ന് ബാകി ഉണ്ടായിരുന്നു.

ഒരു വലിയ വാട്ടര്‍ കളര്‍ പേപ്പറിന് മീതെ ഇരുന്നു അതില്‍ പലതരം ബ്രഷുകള്‍ കൊണ്ട് കോറിവരച്ചു കൊണ്ടിരുന്ന (അതിനെ ചിത്രമെന്ന് സാര്‍ മാത്രമേ വിളിക്കൂ) ഞങ്ങളോട് തന്റെ സ്വപ്നത്തില്‍ തനിക്കു ഒരു മകള്‍ ഉണ്ടെന്നും, അവളെ താന്‍ വര്‍ഷ എന്ന് വിളിക്കുമെന്നും, വര്‍ഷ എന്നാല്‍ മഴയാനെന്നും , എനിക്ക് പറഞ്ഞു തന്ന, ദിവസം ഒരിക്കലെങ്കിലും സാര്‍ എന്നെ വര്‍ഷ എന്ന് വിളിച്ചിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ഞാനാഗ്രഹിച്ചു, എന്ത് കൊണ്ട് അങ്ങനെ തോന്നി എന്ന് ഇന്നും എനിക്ക് അറിഞ്ഞൂടാ.

എട്ടാം ക്ലാസ്സിന്റെ അവസാനം, എന്റെ കൂട്ടുകാരിക്ക് സാര്‍ സമ്മാനമായി നല്‍കിയ പുസ്തകത്തില്‍, സാര്‍ എഴുതിയ ആശംസാ വാചകം ഒരു യാത്ര പറച്ചില്‍ ആണെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം, സ്കൂളിലെ പഴയ റിക്കാര്‍ഡുകള്‍ തപ്പി സാര്നിന്റെ അഡ്രസ്‌ കണ്ടു പിടിച്ചു എഴുതിയ കത്തിന് മാസങ്ങള്‍ക്ക് ശേഷം ലഭിച്ച മറുപടിയില്‍, ഞങ്ങള്‍ ഓരോരുത്തരുടെയും വിവരങ്ങള്‍ പേര് പറഞ്ഞു അന്വേഷിച്ചു, അന്നത്തെ ഞങ്ങളുടെ കുട്ടിക്കളികള്‍ എല്ലാം അക്കമിട്ടു നിരത്തിയിരുന്നു.. ഞങ്ങള്‍ ഓരോരുത്തരുടെയും കുട്ടിത്തത്തെ ഒരുപാട് സ്നേഹിച്ചിരുന്ന "അബ്ബാജാന്‍" , ആ എഴുത്തിനോടുക്കവും, തന്റെ പെരെഴുതെണ്ടിടത് "ആരോ ഒരാള്‍" എന്ന് എഴുതിയിട്ടിരുന്നു.