Friday, December 3, 2010

ഒരു ദിവസം, ഒരു കഥ

ഒരിടത്ത് എക്സ് എന്ന് പേരുള്ള ഒരു ആണ്‍കുട്ടിയും വൈ എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. എക്സ് ഒരു വന്‍ സംഭവം/പ്രസ്ഥാനം ആയിരുന്നു. എക്സിന്റെ ജൂനിയര്‍ ആയിരുന്നു വൈ. രണ്ടു പേരും നാട്ടിലെ തന്ത്ര പ്രധാനമായ ഒരു എന്ജിനീയറിംഗ് കോളേജില്‍ പഠിക്കുന്ന കാലം.

ഒരു ദിവസം, ക്ലാസ്സ്‌ കഴിഞ്ഞു വൈ അത്യാവശ്യം ലൈബ്രറി ഇടപാടുകള്‍ ഒക്കെ നടത്തി പുറത്തേക്കു വരുമ്പോള്‍, എക്സ് ലൈബ്രറിയുടെ വാതില്കല്‍ തന്നെ നില്പുണ്ട്. വൈ യെ നോക്കി എക്സ് മെല്ലെ ചിരിച്ചു. എക്സിനെ കണ്ടതും വൈയുടെ ഹൃദയമിടിപ്പ്‌ മെല്ലെ കൂടാന്‍ തുടങ്ങി. ഒരിക്കല്‍ പോലും പരസ്പരം സംസാരിചിട്ടില്ലെങ്കിലും എക്സിന്റെ കണ്ണുകള്‍ പലപ്പോഴും തനിക്കു നേരെ വരുന്നത് അവള്‍ കണ്ടിട്ടുണ്ട്. തിരിച്ചും ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ ഇതാദ്യമായാണ് ഇത്രയടുത്ത് എക്സ് നെ കണ്ടത്. റാഗ്ഗിംഗ് ന്റെ സമയത്ത് ക്ലാസ്സില്‍ വന്നു മാത്രം കണ്ടിട്ടുണ്ട്, അപ്പോഴൊന്നും എക്സ് തന്നോട ഒരക്ഷരം പോലും സംസാരിച്ചിരുന്നില്ല.

വൈ പോകാനുള്ള പുറപ്പാടാണെന്നു തോന്നുന്നു. ഇന്നെങ്കിലും ഇവളോട് രണ്ടു വാക്ക് മിണ്ടണം എന്ന് കരുതിയതാണ്, പടച്ചോനെ ഈ ചങ്ക് പെടക്കുന്നത് നിക്കനില്ലല്ലാ.. എന്തായാലും കേറി മിണ്ടിക്കളയാം, എക്സ് തീരുമാനിച്ചു.

"എക്സ്ക്യൂസ് മി , ലൈബ്രറിയില്‍ വന്നതാണ്‌ അല്ലെ ??"

വൈ തിരിഞ്ഞു നോക്കി, പിന്നെ അല്ലാതെ ഇവിടെ ചുറ്റിക്കറങ്ങാന്‍ ഞമ്മള്‍ ആരാ, പിന്നെ ചെറുതായി ചിരിച്ചു കൊണ്ട് മൊഴിഞ്ഞു "അതേ "

"എന്താ പേര് ?" , പാവത്താന്‍. ഒന്നുമറിയാത്ത കുഞ്ഞാട് . ഇത്ര കാലമായിട്റ്റ് ഇവളെ കണ്ടിട്ടും പേര് പോലും അറിയില്ലാതത്ര നിഷ്കളങ്കന്‍.

"വൈ " , അവള്‍ മെല്ലെ മൊഴിഞ്ഞു

"ഓ , നൈസ് നെയിം. ഇയ്യ് നമ്മുടെ യുണിയന്‍ ഡേ ക്ക് ഡാന്‍സ് ചെയ്ത കുട്ട്യല്ലേ ?"

"അതേ ", വൈ യുടെ മുഖം തെളിഞ്ഞു. അപ്പൊ എക്സ് തന്നെ ശരിക്കും ശ്രദ്ധിച്ചിട്ടുണ്ട്.

"അല്ലാ, ഞാന്‍ വെറുതെ പരിചയപ്പെടാന്‍ വന്നതാ, നമ്മുടെ കോളേജില്‍ ഇങ്ങനെ ഒരു കുട്ടി ഉണ്ടായിട്ടു പരിചയപ്പെട്ടില്ലെങ്കില്‍ മോശല്ലേ ?" എക്സ് പറഞ്ഞു.

അല്ലാതെ എന്നോട് സംസാരിക്കാന്‍ വന്നതല്ല, അല്ലെ. ഹും, വൈ മെല്ലെ എക്സിന്റെ മുഖത്തേക്ക് നോക്കി. ആ ഭാവത്തിനു എന്ത് പേരാണ് പറയണ്ടത് എന്ന് അവള്‍ക്കു അപ്പോള്‍ മനസിലായില്ല. പക്ഷെ ഒരു കാര്യം മനസിലായി തന്നോട് സംസാരിക്കാന്‍ എക്സ് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. സംസാരിക്കുമ്പോള്‍ കൈ വിറക്കുന്നു. അവള്‍ക്കു ചിരി വന്നു, പക്ഷെ തന്റെ ഹൃദയമിടിപ്പുകള്‍ അതിനെക്കാളും ഉറക്കെ കേള്‍ക്ക്ന്നുണ്ടോ എന്നും ആ സമയത്ത് അവള്‍ക്കു സംശയം തോന്നി.

ഇനി എന്താണ് ചോദിക്കേണ്ടത് എന്നറിയാതെ എക്സ് ബുദ്ധിമുട്ടുകയാണ്. എക്സിനു വൈയുടെ മുഖത്തേക്കെ നോക്കാന്‍ പറ്റുന്നില്ല. അവസാനം പറഞ്ഞു, "ശരി , ഞാന്‍ പോട്ടെ ?"

എക്സ് വൈയുടെ കണ്ണിലേക്കു നോക്കി . വൈ ശരി എന്ന് മൊഴിഞ്ഞു. ആ നിമിഷം എക്സിനു അവിടെന്നു പോകേണ്ട എന്ന് തോന്നി. പക്ഷെ മെല്ലെ അവന്‍ ചോദിച്ചു, "എന്നേ അറിയാമോ "

ഒരു നിമിഷം , എന്തുത്തരം പറയണം എന്നോര്‍ത്ത് വൈ ശങ്കിച്ച് നിന്നു. പിന്നെ പറഞ്ഞു "അറിയാം "

എക്സ് ഞെട്ടി പോയി. അവളുടെ അടുത്ത് നിന്നും അങ്ങനെ ഒരുത്തരം അവന്‍ പ്രതീക്ഷിച്ചിരുന്നില്ല. അത്ഭുതത്തോടെ അവന്‍ ചോദിച്ചു "എങ്ങനെ അറിയാം ?? !!"

"അന്‍റെ റൂമില് ഇങ്ങളെ ക്ലാസിലെ കുട്ട്യോള് ഉണ്ട്. ഓര് പറഞ്ഞിക്കണ് " വൈ മൊഴിഞ്ഞു..

"എന്താ ഓര് പറഞ്ഞെ ??" എക്സിനു അത്ഭുതം.

"ഒന്നൂലാ, ഇങ്ങളെ വീട് വയനാടല്ലെനും? പ്രിയടെ കൂടാ വീട്ടില് പോയിനീന്നും.." അപ്പ അതാണ്‌ കാര്യം. വീട്ടില്‍ പോയപ്പോള്‍ ക്ലാസിലെ പ്രിയ കൂടെ ഉണ്ടായിരുന്നത് വരെ ഇവള്‍ ശ്രദ്ധിച്ചിരിക്കുന്നു. കൊള്ളാം.

"ഇല്ലാ, അന്ന് പ്രിയാടെ കൂടെ പോയതല്ല, എന്‍റെ റൂട്ടില്‍ ബസ് ഇല്ലാത്തതോണ്ട് പോയതാ. പ്രിയയും ആ ബസില്‍ ഉണ്ടായിരുന്നു എന്നെ ഉള്ളൂ, ഇറങ്ങിയപ്പോള്‍ ആണ് കണ്ടത്" എന്തിനാണ് ഇത്രയും എക്സ്പ്ലനേഷന്‍ കൊടുക്കുന്നത് എന്ന് എക്സിനു തന്നെയും മനസിലായില്ല. പറഞ്ഞു കഴിഞ്ഞപ്പോള്‍ വൈയുടെ മുഖത്തുണ്ടായ പുഞ്ചിരിയുടെ അര്‍ഥവും അവനു മനസിലായില്ല. ഒരുകാര്യം വ്യക്തമായി, താന്‍ തീര്‍ച്ചയായും ഇവളെ ഇനിയും കാണും. കാണാതെ ഇരിക്കാന്‍ പറ്റില്ല.

"ശരി , ഞാന്‍ പോകട്ടെ.വീട്ടില്‍ പോകുന്നു. അവധി കഴിഞ്ഞു കാണാം" കാണില്ലേ എന്ന ചോദ്യം കണ്ണില്‍ നിറച്ചു അവന്‍ അവളുടെ മുഖത്തേക്ക് നോക്കി.
"ഓക്കേ, പിന്നെ കാണാം " എന്ന മറുപടിയില്‍ , ഞാന്‍ കാത്തിരിക്കും എന്ന ഉത്തരം നിറച്ചു അവള്‍ അവനെ യാത്രയാക്കി.


-------------------------------------------------------------------------------------------

വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. ഇന്നതൊക്കെ ഓര്‍ക്കാന്‍ നല്ല രസം.

ബാലിയും ഗ്രെവാളും പിന്നെ ഞമ്മളും

അഞ്ചാറു വര്‍ഷം മുന്നത്തെ കഥയാണ്, ബി ടെക് ആദ്യ വര്‍ഷം ഒന്നും രണ്ടും പരീക്ഷ നടക്കുന്ന കാലം. ആദ്യത്തെ രണ്ടു പരീക്ഷ കണക്കാണ്, കണക്ക് മാതമാടിക്സ് അതായത് കണക്ക് , എന്തായാലും രണ്ടു പേപ്പറും കണക്കാണ്, പഠിച്ചിട്ടും പഠിച്ചിട്ടും അത് കണക്കായി തന്നെ അവശേഷിക്കുന്ന കാലം.

ഈ കഥ നടക്കുന്നത് ഒരു ലേഡീസ് ഹോസ്റ്റലില്‍ ആണ്, സുന്ദരികളും സുശീലകളും സര്‍വോപരി ബുദ്ധിമതികളും ആയ ഒരു കൂട്ടം യുവ എന്‍ജിനീയര്‍മാര്‍ ( എഞ്ചിനീയറി മാര്) താമസിക്കുന്ന ഉഗ്രന്‍ ഹോസ്റ്റല്‍. കണക്ക് എല്ലാവരുടെയും തലയ്ക്കു പിടിച്ച സമയം. കംബയിണ്ട് സ്ടടി ആയതു കൊണ്ട് ആര്‍ക്കും സ്വന്തം റൂം സ്വന്തം കിടക്ക എന്നൊന്നും ഒരു വിവേചനവും ഇല്ല. രണ്ടു കട്ടില്‍ അടുപ്പിച്ചു ഇട്ട് , നടുക്ക് ഒരു ബാലി യും, ഒരു ഗ്രെവാളും തുറന്നു വെച്ച് , ആരെങ്കിലും ഒക്കെ പഠിക്കും, ചിലര്‍ പഠിപ്പിക്കും, ചിലര്‍ കേട്ടുകൊണ്ട് ഉറങ്ങും. അങ്ങനെ ഒരു പരീക്ഷാ തലേന്ന്,

കഥയില്‍ രണ്ടു ലീഡ് കഥാപാത്രങ്ങള്‍ ആണ് ഉള്ളത്, ഒരാള് കെയ്റ്റ് വിന്‍സ്ലെറ്റ് , മറ്റെയാള്‍ ആഞ്ജലീന ജോളി. മറ്റു പല സഹതാരങ്ങളും കഥയില്‍ ഉണ്ട്, പക്ഷെ അവര്‍ ഒക്കെ നായികമാരുടെ നിഴല്‍ മാത്രം.

നമ്മുടെ കെയ്റ്റ് വിന്‍സ്ലെട്ടും , അന്ജെലീന ജോളിയും പിന്നെ മറ്റു പല സുന്ദരിമാരും കൂടെ രാത്രി പകലാക്കി പഠിച്ചു പഠിച്ചു അവസാനം പുസ്തകത്തിന്‌ ചുറ്റും കിടന്നു ഉറങ്ങി പോയി. രാത്രി കുറെ കഴിഞ്ഞപ്പോള്‍ നമ്മുടെ അന്ജെലീന ജോളി എഴുന്നേറ്റു. ഉറക്കം ശെരിയാവുന്നില്ല. സ്വന്തം കട്ടിലില്‍ കിടന്നു തന്നെ ഉറങ്ങണം പുള്ളിക്ക്, ഉറക്കച്ചടവോടെ വാതില്‍ക്കല്‍ ചെന്ന്, വാതില്‍ തുറക്കാന്‍ നോക്കി. എന്ത് ചെയ്തിട്ടും സാക്ഷ എടുക്കാന്‍ പറ്റുന്നില്ല. തിരിച്ചു വന്നു നോക്കുമ്പോള്‍ നമ്മുടെ കെയ്റ്റ് , "ബാലി " യെ തലയിണയാക്കി ചുരുണ്ട് കിടന്നു ഉറങ്ങുന്നു. കെയ്റ്റ്ന്റെ ഒരു കൈയിന്റെ മേലെ മറ്റൊരു സുന്ദരി, വാതില്‍ തുറക്കാന്‍ ആരെയെങ്കിലും വിളിക്കണമല്ലോ, കെയ്റ്റ് നെ തന്നെ വിളിക്കാം .

"കെയ്റ്റ് , കെയ്റ്റ് ..ഒന്നെണീക്കൂ." അന്ജെലിന വിളിച്ചു.

കെയ്റ്റ് അറിയുന്നേ ഇല്ല. അതങ്ങനെയാണ്, ഉറങ്ങി കഴിഞ്ഞാല്‍ പിന്നെ കെയ്റ്റ് നെ വിളിച്ചാല്‍ കിട്ടില്ല. ആന കുത്തിയാലും അറിയില്ല എന്ന് പറഞ്ഞു വീട്ടിലെത്തിയാല്‍ കെയ്റ്റ് ന്റെ മമ്മി വിറകു കൊള്ളിയും പിടിച്ചു കൊണ്ടാണ് രാവിലെ എണീപ്പിക്കാന്‍ വരിക.

"എടീ പെണ്ണെ, ഒന്നെനിക്കെടി പോത്തെ " അഞ്ജലീന കെയ്റ്റ് നിട്ടു ഒരു തട്ട് കൊടുത്തു.

കെയ്റ്റ് മെല്ലെ അനങ്ങി, "ആ , എന്താടീ " , കണ്ണ് തുറക്കാതെ തിരിഞ്ഞു കിടന്നു കൊണ്ട് കെയ്റ്റ് ചോദിച്ചു.

"എടീ വാതില്‍ തുറക്കുന്നില്ല, എന്താ ചെയ്യുക ?" അഞ്ജലീനയും പകുതി ഉറക്കത്തില്‍ തന്നെ, "എടീ എന്താ ചെയ്യണ്ടേ ? എനിക്ക് റൂമില്‍ പോകണം "

"എടീ എക്സിന്റെ വാല്യൂ സബ്സ്ടിട്യൂറ്റ് ചെയ്താ മതി , പോ, തന്നെ ചെയ്യ് " കെയ്റ്റ് ഉപദേശിച്ചു.

"ഓക്കേ " എന്നും പറഞ്ഞു ആഞ്ജലീന സാക്ഷയിന്മേല്‍ എക്സിന്റെ വാല്യു സബ്സ്ടിട്യൂറ്റ് ചെയ്യാന്‍ പോയി. വാതില്കല്‍ എത്തിയപ്പോള്‍ ആണ് ആഞ്ജലീനക്ക് ബോധം വന്നത്. എക്സ് എങ്ങനെ വാതിലില്‍ സബ്സ്ടിട്യൂറ്റ് ചെയ്യും. തിരിച്ചു വന്നു കെയ്റ്റ് നിട്ടു നല്ല ഒരു തട്ട് കൊടുത്തു. "എടീ എന്താടീ പൊട്ടീ, എന്തിനാ എനിക്കിട്ടു താങ്ങിയത് " എന്നും ചോദിച്ചോണ്ട് കെയ്റ്റ് എണീറ്റ് വന്നു.

"എടീ വാതില്‍ തുറക്കാന്‍ പറ്റുന്നില്ല, വാ "

"ഇവിടെ എങ്ങാനും കിടന്നു ഉറങ്ങെടി, രാവിലെ തുറക്കാം " കെയ്റ്റ് മൊഴിഞ്ഞു .

"പോര, എനിക്ക് ഇപ്പോതന്നെ പോണം " ആഞ്ജലീന പണ്ടേ വാശിക്കാരിയാണ്‌.

"എന്നാല്‍ ശെരി, " കെയ്റ്റ് എണീറ്റു. എന്തിനും പോന്ന നമ്മള് ഇവിടെ ഉള്ളപ്പോഴാണോ ഒരു ചിന്ന വാതില്‍ തുറക്കാന്‍ ആഞ്ജലീന കഷ്ടപെടുന്നത്. ജബ് ഹം ഹൈ തോ ക്യാ ഗം ഹൈ !!

രണ്ടു പേരും കൂടി വാതിലിന്റെ അടുതെത്തി, നോക്കുമ്പോഴാണ്, സാക്ഷ ഇട്ടിട്ടേയില്ല. ഉറക്കച്ചടവില്‍ നോക്കിയപ്പോള്‍ ആണ് ആഞ്ജലീനക്ക് അത് തുറക്കാന്‍ പറ്റാതെ തോന്നിയത്. എന്തായാലും ആഞ്ജലീന വാതില്‍ തുറന്നു സ്വന്തം റൂമിലേക്ക്‌ പോയി.

സുഖമായി ഉറങ്ങുകയായിരുന്ന കിര്‍സ്ടന്‍ സ്റ്റുവര്‍ട്ട് ഇവളുമാരുടെ ബഹളം കേട്ട് ഞെട്ടി എണീറ്റ്‌ ഈ സംഭവതിനെല്ലാം സാക്ഷിയായത് കൊണ്ട് ഡയലോഗുകള്‍ വള്ളി പുള്ളി വ്യത്യാസമില്ലാതെ ഞങ്ങള്‍ക്ക് പിറ്റേ ദിവസം തന്നെ കിട്ടി.