Monday, April 18, 2011

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍.. ഹോ !!

എനിക്ക് പറയാന്‍ ഉള്ള കഥകള്‍ മുഴുവന്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നവോദയയുമായി ബന്ധപ്പെട്ടിരിക്കും. "ഇവള്‍ടെ ഒരു സ്കൂള് !!" എന്ന് കേള്‍ക്കുന്നവര്‍ തലയ്ക്കു കൈയും കൊടുത്തു പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല. കാരണം അതങ്ങനെയാണ്. നമ്മുടെ ഒരു സുഹൃത്ത് സ്വന്തം ഭാര്യയെക്കുറിച്ച് പറഞ്ഞത് നവോദയ എന്ന് എവിടെയെങ്കിലും എഴുതി വെച്ചാലും അതും നോക്കി അവള്‍ അവിടെ നില്‍ക്കും എന്നാണു. ഹേയ് ഞാന്‍ അങ്ങനെയൊന്നും നില്‍ക്കില്ല' ...ന്നാ തോന്നുന്നേ..!!

പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന സമയം. സ്കൂളിലെ സിസിഎ പ്രോഗ്രാമുകളും , ഹൌസ് ഡേകളും എല്ലാം വാശിയോടെ നടക്കുന്നു. 'ആരവല്ലി' ഹൌസ് ന്റെ സിസിഎ ഇന്ചാര്ജ് ആയിരുന്ന എന്റെ തലയില്‍ മുഴുവന്‍ ഓരോരോ പ്രോഗ്രാം പ്ലാനുകള്‍ ആണ്. ഓരോന്നിനും വേണ്ടിയുള്ള പാട്ടുകള്‍ ഒക്കെ തീരുമാനിക്കണം, പിന്നെ അത് ആരുടെയെങ്കിലും കൈയില്‍ കൊടുത്തുവിട്ടു കാസ്സറ്റില്‍ റിക്കാര്‍ഡ് ചെയ്യിക്കണം. എന്നിട്ട് വേണം പ്രാക്ടീസ് ഒക്കെ ചെയ്യാന്‍. റഫ് നോട്ടിന്റെ പുറകില്‍ അങ്ങനെ ഓരോ ഐടിയകള്‍ ഒക്കെ എഴുതി വെക്കും. പാട്ടുകളുടെ ലിസ്റ്റ് ഒക്കെ ഉണ്ടായിരുന്നു ബുക്കില്‍.

റഫ് ബുക്ക് മിക്കവാറും ടീച്ചര്‍മാരുടെ റണ്ണിംഗ് നോട്സ് എഴുതാന്‍ ഉപയോഗിക്കും. ക്ലാസ് ബോര്‍ ആണെങ്കില്‍ പടം വരക്കും, അക്കാലത്തും പിന്നീടും മുടങ്ങാതെ അനുവര്‍ത്തിച്ചു പോന്ന ഒരു കലാപരിപാടി ആയിരുന്നു ക്ലാസില്‍ വരുന്ന സകല സാറന്മാരുടെയും സ്കെച്ചുകള്‍ ബുക്കില്‍ വരച്ചിടുക എന്ന്. ക്ലാസില്‍ ശ്രദ്ധിച്ചില്ലെന്ന പരാതിയും വേണ്ട, എന്നാല്‍ ബോറടിച്ചു ഉറക്കം തൂങ്ങുകയും ഇല്ല,

ആ സമയത്ത് കെമിസ്ട്രിക്ക് സ്ഥിരമായി ഒരു അദ്ധ്യാപകന്‍ ഉണ്ടായിരുന്നില്ല, പലരെ പ്രിന്‍സി അങ്കിള്‍ മാറി മാറി പരീക്ഷിക്കും, അതുകൊണ്ട് ക്ലാസില്‍ ശ്രദ്ധിക്കുക എന്നതൊന്നും നടക്കുന്ന കാര്യം അല്ലാരുന്നു, അല്ലേലും മനസിനെ പലപലയിടങ്ങളില്‍ പറന്നു നടക്കാന്‍ വിട്ടിട്ട്, കണ്ണ് മിഴിച്ചു ക്ലാസില്‍ ഇരിക്കുക എന്നതാണല്ലോ സ്ഥിരം പരിപാടി.

അങ്ങനെഇരിക്കെ ഒരു ദിവസം, അന്നൊരു വ്യാഴാഴ്ച ആണോ എന്നെനിക്കറിയില്ല, എങ്കിലും ഒരിടിവെട്ടു ദിവസം ആയിരുന്നു. സതീഷ്‌ സാറിന്റെ ഫിസിക്സ് ക്ലാസ് നടക്കുന്നു. ഞാന്‍ സ്ഥിരമായി ശ്രദ്ധിച്ചു ഇരിക്കുന്ന ഒരേയൊരു ക്ലാസ്. ക്ലാസ് ഇന്സ്പെക്ഷന് വേണ്ടി പ്രിന്‍സി അങ്കിള്‍ ഞങ്ങളുടെ ക്ലാസില്‍ വന്നു,ഒരു ചെയര്‍ എടുത്ത് ലാസ്റ്റ് ബെന്ച്ചുകളുടെ ഇടക്കിട്ട്, അവിടെ ഇരുന്നു. പ്രിന്‍സിയുടെ ഏറ്റവും അടുത്ത ബെഞ്ചില്‍ ഇരിക്കുന്നത് ഞാന്‍. സാറിന്റെ ക്ലാസ് ആയതുകൊണ്ട് എനിക്ക് ഒരു ബുദ്ധിമുട്ടില്ല, ഞാന്‍ വളരെ ഡീസന്റ് ആയി സാര്‍ പറയുന്ന കാര്യങ്ങളൊക്കെ റഫ് ബുക്കിലേക്ക് എഴുതിയെടുത്തുകൊണ്ടിരുന്നു.

ക്ലാസ് കഴിയാറായപ്പോ പ്രിന്‍സി "ഇവളെന്താ ഇത്ര മാത്രം എഴുതി പിടിപ്പിക്കുന്നെ" എന്ന മട്ടില്‍ എന്റെ ബുക്ക് വാങ്ങി. നോട്സ് ഒക്കെ കണ്ടു തൃപ്തിയായ അങ്കിള്‍ ബുക്ക് മറിച്ചു നോക്കി. ഞാന്‍ അത് ശ്രദ്ധിക്കുന്നേയില്ല, ഭയങ്കര കോണ്ഫി.
"എന്തുവാടോ ഇത് ??" പ്രിന്‍സി ഒരലര്‍ച്ച.. ഞാന്‍ ഞെട്ടി, ക്ലാസില്‍ ഉള്ളവരും ഞെട്ടി. സതീഷ്‌ സാര്‍ ഒന്നും മനസിലാവാത്തത് കൊണ്ട് കണ്ണുമിഴിച്ചു നിന്നു. എന്റെ നിഷ്കളങ്ക ഭാവം കണ്ടിട്ടായിരിക്കണം പ്രിന്‍സി കൈയിലിരുന്ന ബുക്ക് എന്റെ ഡെസ്കിലേക്ക് വലിച്ചെറിഞ്ഞു.
"ആരോടോ ഇത്? ആരെക്കുരിച്ചാ താന്‍ ഈ എഴുതി വെച്ചിരിക്കുന്നത്?"
ഞാന്‍ എന്റെ മുന്നില്‍ തുറന്നു മലര്‍ന്നു കിടക്കുന്ന ബുക്കിലേക്ക് നോക്കി, ഒരു വശത്ത് കുറെ അധികം പാട്ടുകള്‍ ലിസ്റ്റു ചെയ്തു വെച്ചിട്ടുണ്ട്, റിക്കാര്‍ഡ് ചെയ്യാനുള്ളവ. മറു വശത്ത്, കഴിഞ്ഞ ആഴ്ചയില്‍ രണ്ടു ദിവസം മാത്രം വന്നു കെമിസ്ടി എടുത്തു ബോര്‍ അടിപ്പിച്ചു കൊന്ന മാഷടെ പടം!!! ഉറങ്ങി ഉറങ്ങി ബെഞ്ചില്‍ നിന്നും താഴെ വീഴും എന്നുള്ള അവസ്ഥയില്‍ ആയിരുന്നതുകൊണ്ട് വളരെ നന്നായി ടൈം എടുത്തു വരച്ചതാണ്. സതീഷ്‌ സാര്‍ ഓടി വന്നു, പടം കണ്ടപ്പോ സാറിനു സംഗതി പിടികിട്ടി, ചിരി വരുന്നുണ്ടെങ്കിലും കടിച്ചു പിടിച്ച് എന്റെയും പ്രിന്സിയുടെയും മുഖത്തേക്ക് മാറി മാറി നോക്കി.

"എന്താണ് സതീഷ്‌ സാറേ ഈ കുട്ടിയെ ചെയ്യേണ്ടത്.. നന്നായി പഠിക്കേണ്ട സമയത്ത് കുട്ടികളുടെ മനസ്സില്‍ എന്തൊക്കെയാണെന്ന് കണ്ടില്ലേ."

"അത്, സാര്‍... പിന്നെ .." സതീഷ്‌ സാര്‍ നിന്നു പരുങ്ങി, സാറിന്റെ ക്ലാസില്‍ ശ്രധിക്കുന്നില്ലെന്നാണോ, പടം വരച്ചതിനാണോ.. എന്തിനാണ് പ്രിന്‍സി ചൂടാവുന്നത് എന്ന് മനസിലായില്ല. എനിക്കപ്പഴും പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും ഇല്ല, ഞാന്‍ ക്ലാസില്‍ അലമ്പിയില്ലല്ലോ. കോണ്ഫി കോണ്ഫി..

" കണ്ടില്ലേ, അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നൊക്കെ എഴുതി വെച്ചിരിക്കുന്നു. ഇയാളെക്കുറിച്ച്.ഇപ്പഴത്തെ പിള്ളേര്‍ക്കൊക്കെ മൊട്ടേന്നു വിരിയുന്നതിനു മുന്നേ പ്രേമമാ.. ഇതാരാ? തന്റെ നാട്ടിലുള്ള ആളാണോ? കാമുകന്‍ ആണല്ലോ.. കാണാതെ ഇരിക്കാന്‍ പറ്റില്ലെങ്കില്‍ ഞാന്‍ തനിക്കു ടിസി തന്നു വിടാം."

അപ്പോഴാണ്‌ സംഗതിയുടെ കൊടുംഫീകരത എനിക്ക് മനസിലാവുന്നത്. കെമിസ്ട്രി സാറിനെയും പ്രിന്സിക്ക് മനസിലായില്ല, ആകപ്പാടെ രണ്ടു ദിവസമേ അങ്ങേര് സ്കൂളില്‍ വന്നിടുള്ളൂ. പാട്ടുകളുടെ ലിസ്റ്റില്‍ "അരികില്‍ നീ" എന്ന പഴയ പാട്ടും ഉണ്ടായിരുന്നു. പക്ഷെ ഇത് രണ്ടും ഇങ്ങനെ കണക്റ്റ് ചെയ്യാം എന്ന് ഒരാളും വിചാരിച്ചില്ല.. പ്രിന്‍സി ഒഴികെ.

ഞാന്‍ വലിയ വായില്‍ കരയാന്‍ തുടങ്ങി. ന്യായീകരിക്കാന്‍ ചെന്നതിനു സതീഷ്‌ സാറിനു കണക്കിന് കിട്ടി. അവസാനം അത് റിക്കാര്‍ഡ് ചെയ്യാനുള്ള പാട്ടുകളാനെന്നും, പടം വെറുതെ കാരിക്കേച്ചര്‍ വരച്ചതാനെന്നും ക്ലാസിലെ നല്ല കുട്ടിയാണെന്നും ഒക്കെയുള്ള ടീച്ചര്‍മാരുടെ സര്ട്ടിഫികേഷന്‍ കൊണ്ട് അവസാനം പ്രിന്‍സി തണുത്തു. എങ്കിലും ഈ പാട്ട് എപ്പോ കേട്ടാലും മനസിനകത്ത് ഒരു ലടു പൊട്ടും. പിന്നീട് പ്രേമം അസ്ഥിക്ക് പിടിച്ച സമയത്തും ഈ പാട്ടുകൊണ്ട് ഞാന്‍ എന്റെ ചങ്ങാതിയെ ഓര്‍ത്തിട്ടില്ല. ഇപ്പോഴും ദാ..ചങ്ക് പെടക്കുന്നു. അരികില്‍ പ്രിന്‍സി ഉണ്ടായിരുന്നെങ്കില്‍....എന്റമ്മേ.

Monday, April 11, 2011

വളപ്പൊട്ട്‌

ഉടഞ്ഞുപോയ എന്റെ കരിനീല കുപ്പിവളയുടെ ഒരു ചില്ല്
എന്റെ ഹൃദയത്തില്‍ തറഞ്ഞു കയറി.
ചോര ചീറ്റിയൊഴുകി..
അതില്‍ നിന്റെ വിരല്‍ മുക്കിയെങ്കിലും
നീയെന്റെ സീമന്തരേഖ നിറച്ചിരുന്നെങ്കില്‍..

Saturday, January 8, 2011

മൂവി റിവ്യൂ : ട്രാഫിക്

ഈ ബ്ലോഗില്‍ ഒരു മൂവി റിവ്യൂ ഇടും എന്ന് ഒരിക്കലും വിചാരിച്ചില്ല. പക്ഷെ അടുത്ത കാലത്തൊന്നും ഇത്രക്കും മനസിനെ ഹോണ്ട് ചെയ്ത ഒരു പടം ഉണ്ടായില്ല. കാസ്റ്റ് : ശ്രീനിവാസന്‍ , റഹ്മാന്‍ , അനൂപ്‌ മേനോന്‍, വിനീത് ശ്രീനിവാസന്‍, അസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സായ് കുമാര്‍ , കൃഷ്ണ, ലെന, റോമ, കാതല്‍ സന്ധ്യ, രെമ്യ നമ്പീശന്‍, റീന ബഷീര്‍ എന്നിവര്‍.

ശ്രീനിവാസന്‍, അനൂപ്‌ മേനോന്‍, വിനീത് എന്നിവര്‍ അല്പം തലയുള്ളവര്‍ ആയതു കൊണ്ടും, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ എന്നീ ചുള്ളന്മാര്‍ അഭിനയിച്ചിട്ടുള്ളത് കൊണ്ടും ഉള്ള മിനിമം ഗ്യാരന്റി വെച്ചിട്ടാണ് ഒരു റിവ്യൂ വും നോക്കാതെ ട്രാഫിക് നു ടിക്കറ്റ് എടുത്തത്‌. കോക്ടെയില്‍ എന്ന സിനിമ പോലെ ഇതും ഒരു വണ്‍ ഡേയ് ത്രില്ലെര്‍ ആണ്. എല്ലാവരും വളരെ നന്നായി അഭിനയിച്ചിരിക്കുന്നു. ഒരാളുടെയും എന്‍ട്രി ആഘോഷമാക്കിയിട്ടില്ല. അസഹ്യമായ ഫൈട്ടുകളും ഗാനരംഗങ്ങളുമില്ല സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ ചില സംഭവങ്ങളെ എല്ലാവരും വളരെ കൈയടക്കത്തോടെ അഭിനയിച്ചിരിക്കുന്നു. ജീവിതത്തിന്റെ പല മേഖലകളില്‍ ഉള്ള അപരിചിതരായ മനുഷ്യര്‍, എങ്ങനെയൊക്കെയോ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഓരോരുത്തരും അവരവരുടെ ലോകം മാത്രമേ അറിയുന്നുള്ളൂ. ഓരോ മനുഷ്യനും എന്തുമാത്രം സെല്‍ഫ് സേന്റെര്‍ട് ആണ് എന്ന് ഇന്‍ഡയറക്റ്റ് ആയി ഒരു മെസ്സേജ് തരികയും ചെയ്യുന്നു. പാരലല്‍ ആയി പലരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെ സസ്പെന്‍സ് ഒട്ടും കളയാതെ പരസ്പരം ലിങ്ക് ചെയ്തു സീക്വന്‍സ് ആക്കിയിരിക്കുന്നു സംവിധായകന്‍.

കുഞ്ചാക്കോ ബോബന്‍, കൃഷ്ണ എന്നിവര്‍ ഒരു ചെറിയ ഞെട്ടല്‍ മനസ്സില്‍ തരും, അത് സിനിമ മുഴുവന്‍ കണ്ടു കഴിഞ്ഞാലും മനസ്സില്‍ കിടക്കുകയും ചെയ്യും. ഹൃദയ ഭേദകമായ പല രംഗങ്ങളും ഉണ്ട് കഥാഗതിയില്‍, സായ് കുമാറിന്റെ അച്ഛന്‍ കഥാപാത്രം വളരെ ചെറുതാണെങ്കിലും, വേദനിപ്പിക്കുന്നു.

രെമ്യ നമ്പീശന്‍ എന്നാ ശാലീനയായ മലയാളി പെണ്‍കൊടിയുടെ മറ്റൊരു മുഖം ആണ് ഈ സിനിമയില്‍. എന്നാല്‍ അവര്‍ അത് വളരെ മനോഹരമായി അഭിനയിച്ചിരിക്കുന്നു. ശക്തമായ മറ്റൊരു സ്ത്രീ കഥാപാത്രം ചെയ്തത് ലെന ആണ്. കഥാഗതിയില്‍ പ്രാധാന്യം ഉണ്ടെങ്കിലും ബാകി സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം തന്നെയും നിഴലുകള്‍ ആയിപോയി. കഥാപാത്രങ്ങളുടെ കാസ്റ്റിംഗ് നന്നായിരിക്കുന്നു. വളരെ നാളുകള്‍ക്കു ശേഷം റഹ്മാന് കിട്ടിയ നല്ല ഒരു റോള്‍, അദ്ദേഹം നന്നായി ചെയ്തിരിക്കുന്നു. തമാശ എന്ന് പറയാന്‍ ഒന്നുമില്ലെങ്കിലും ചിലയിടങ്ങളില്‍ അല്പം സങ്കടത്തോടെ നമ്മള്‍ ചിരിച്ചു പോകും. റോമ സാധാരണ കാണുന്ന കുട്ടിത്തം നിറഞ്ഞ വേഷത്തില്‍ നിന്നും വ്യത്യസ്തമായി മേച്യൂര്ട് ആയ വേഷത്തില്‍. ഇടവേള എത്തിയപ്പോള്‍ ഇത്രയും സമയം ഒക്കെ ആയോ എന്ന് തോന്നിപ്പോകും പോലെ ഉദ്വേഗം ആയിരുന്നു. ആസിഫ് അലിയുടെ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ നല്ല ഒരവസരം. അനൂപ്‌ മേനോന്‍ എന്ന നടനെ മലയാളം സിനിമ ഉപയോഗിച്ച് തുടങ്ങിയതേ ഉള്ളൂ, എന്ന് വീണ്ടും തെളിയിക്കുന്നു ട്രാഫിക്. ഗസ്റ്റ് റോളുകളില്‍ വന്ന ജോസ് പ്രകാശിന്റെ കഥാപാത്രവും, പുതിയ സെന്‍സേഷന്‍ നിവിന്‍ പോളിയും, അവരുടെ ചെറിയ വേഷങ്ങളെ മനോഹരമാക്കി.

രാജേഷ്‌ ആര്‍ പിള്ള എന്ന സംവിധായകന് അഭിമാനിക്കാം, അദ്ദേഹത്തിന്റെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന സിനിമയുടെ നിഴലില്‍ നിന്നും പുറത്തുവരാനായതില്‍. ഇത്രയും അഭിനേതാക്കളെ കഥാപാത്രങ്ങളായി സ്വാഭാവികമായി കോര്‍ത്തിണക്കാനായതില്‍ . ഈ സിനിമയിലെ സൂപ്പര്‍ സ്റാര്‍ എന്നത് കഥയും തിരക്കഥയുമാണ്. ബോബി-സഞ്ജയ്‌ കളുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. ഗാനങ്ങള്‍ നിലവാരം ഉള്ളതായിരുന്നെങ്കിലും ശ്രദ്ധ മുഴുവന്‍ കഥയിലായിരുന്നത് കൊണ്ട് കാര്യമായി ആസ്വദിക്കാന്‍ പറ്റിയില്ല. രണ്ടര മണിക്കൂര്‍ നേരം ആകാംഷയുടെ മുള്‍മുനയില്‍ നിറുത്തിയ ചിത്രത്തിനെ ഞാന്‍ എന്റെ ആസ്വാദന നിലവാരത്തില്‍ നിന്നു കൊണ്ട് പത്തില്‍ എട്ടര മാര്‍ക്ക് നല്‍കുന്നു. കഥയുടെ ഒരു തരിപോലും ഈ റിവ്യൂവില്‍ ഉള്‍പെടുതാത്തതു ആസ്വാദനത്തെ ബാധിക്കും എന്നതിനാലാണ്. എന്തുകൊണ്ടും കാണാന്‍ യോഗ്യമായ വളരെ സത്യസന്ധമായ ഒരു ചിത്രമാണ് ട്രാഫിക്.