Monday, August 2, 2021

വാക്ക്

എനിക്കറിയാം 
എല്ലാവരേ യെയും പോലെ നീയും ഇത് വായിക്കും 
അപ്പോൾ 
വരികൾക്കിടയിൽ നിന്ന് 
ഒരു വാക്കു മാത്രം നിന്നെ വന്നു തൊടും 
നിന്റെ വിരൽ പിടിച്ചു 
പൂക്കൾ വീണു കിടക്കുന്ന ഇടവഴിയിലൂടെ 
അത് പിറകിലോട്ടു നടക്കും 
കല്പടവുകളിൽ ചേർന്നിരിക്കും 
ഒഴിഞ്ഞ ഇടനാഴിയുടെ ഇരുളിൽ 
ഒരു ഉമ്മയിൽ പൂത്ത് നിൽക്കും 
യാത്ര പറയാനാവാതെ 
പെട്ടെന്നൊരു കവിതയുടെ മൗനത്തിൽ പൊതിഞ്ഞു 
അത് നിന്റെ വീട് വിട്ടു പോകും 

അപ്പോൾ എന്റെ കവിത പിന്നെയും മൗനമാകും 


Monday, October 12, 2020

മറക്കാൻ മാത്രമായൊരു പ്രണയത്തെ ഓർമിക്കുമ്പോൾ

എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്.
എന്നിട്ടും ഇപ്പോഴും എനിക്കറിയില്ല,നിന്നെ എന്തു വിളിക്കണം എന്ന്..!
 
നമ്മൾ എന്നെങ്കിലും ഒരിക്കൽ വീണ്ടും കാണും എന്നുറപ്പാണ്.
നിനക്ക് എന്നോടോ, എനിക്ക് നിന്നോടോ
പ്രണയപൂർവ്വം ഒന്നും പറയാനുണ്ടായില്ലെന്നും വരാം .

പക്ഷേ ചില നിമിഷങ്ങളുണ്ട് ...
       നിന്നോട് മാത്രം പറയാൻ കഴിയൂ എന്നൊതുക്കി വച്ചിരുന്ന ഹൃദയ രഹസ്യങ്ങൾ .
 എപ്പോഴോക്കയോ ..നീ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് ഓർത്തു കേട്ടിരുന്ന പാട്ടുകൾ .
നീ ഒപ്പം ഇരിക്കുന്നുണ്ടെന്നു ഓർത്തു,തനിയെ  കുടിച്ചു തീർത്ത കാപ്പി മണമുള്ള സായാഹ്നങ്ങൾ..!
ഇവയൊക്കെ എന്റെ മാത്രം സ്വപ്നങ്ങൾ.
ആ സ്വപ്നങ്ങളിൽ
എന്റെ ജീവന്റെ സ്പന്ദനങ്ങൾ തൊടുന്ന സംഗീതമാണ്,എന്റെ പ്രണയം ..!
 കാറ്റ് കിലുക്കാം ഞാത്തി പോലെ ... നിന്റെ സാന്നിദ്ധ്യത്തിനാൽ ...!

         നീ ഓർക്കുന്നുണ്ടോ എന്നറിയില്ല,
നാം എത്രയോ തവണ വെറും പരിചിതരെ പോലെ
 കണ്ടു മുട്ടിയിട്ടുണ്ട്.

അപ്പോഴൊക്കെയും  ഒരു വസന്തത്തെ ഒളിപ്പിക്കുന്ന,മുൾ മരം പോലെ ഞാൻ മാറി നിന്നു. 
ഒരു നോട്ടം കൊണ്ടു പോലും തുറന്നു പോയേക്കാവുന്ന ഹൃദയത്തെ നിന്നിൽ നിന്നും മറച്ചു പിടിച്ചു.
നീ മിണ്ടുമ്പോഴൊക്കെയും ഞാൻ നിന്നെ കാണുകയായിരുന്നു,കൺ നിറയെ ..നീ അറിയാതെ!

 നിന്റെ ചിരി,
നീ ആളുകളോട് മിണ്ടുന്ന രീതികൾ,നീ കേൾക്കുന്ന പാട്ടുകൾ എല്ലാം,എല്ലാം കട്ടെടുത്തെന്ന പോലെ ഹൃദയത്തിൽ ഒളിപ്പിച്ചു.
(എനിക്ക് കാണാൻ കഴിയാത്ത സമയങ്ങളിൽ നീ ഇങ്ങനെയൊക്കെ ആവും പെരുമാറുന്നത് എന്നു  പരിചയം വയ്ക്കാനായി ...മാത്രം,ഞാൻ മനസ് കൊണ്ടു കട്ടെടുത്ത നിന്റെ ഓർമകൾ)

എനിക്കെല്ലാം ഓർമയുണ്ടിപ്പോഴും
നീ പറഞ്ഞ വാക്കുകൾ .
നീ അരികിൽ ഉണ്ടായിരുന്ന നിമിഷങ്ങൾ ..
അൽപ നേരം കൂടെ ഇരുന്നിട്ട് പോകാമെന്ന് നീ പറഞ്ഞ നിമിഷം .

ഇടയ്ക്കെപ്പോഴോ നിന്റെ കണ്ണിൽ മിന്നി മറഞ്ഞ പ്രണയഭാവം .
           ഒരാൾക്ക് ജീവിക്കാൻ,ഇത്രയൊക്കെ മതിയെന്ന് ...

അതെങ്കിലും നിന്നോട് ഒന്നു പറയണം എന്നുണ്ട്.
പക്ഷേ.. പറയാൻ ഒരുങ്ങുമ്പോഴൊക്കെയും എനിക്ക് നീ അറിയാത്ത ആരോ ആവുന്നു.

          നീയിങ്നെ എന്റെ ഓർമകളിൽ മാത്രം ജീവിക്കട്ടെ ല്ലേ...?!


(this directly connects to my feelings for you, but not written by me)

നിനക്കെന്ന പോലെ ഞാൻ എനിക്കയച്ച കത്തിലൊന്ന്

നിനക്ക് അയക്കാതിരുന്ന കത്തുകളിൽ ഒന്നിൽ,

മരുഭൂമിയിലും ചൂടുള്ള വെയിൽ കഷ്ണങ്ങൾ തിരഞ്ഞു നടക്കേണ്ടി വരുന്നതിനെക്കുറിച്ച് ഞാൻ എഴുതിയിരുന്നു.


ഒരു മരച്ചുവട്ടിൽ, ഒറ്റച്ചില്ല മാത്രം കണ്ടുകൊണ്ട് , ഒരു പകൽ മുഴുവൻ കിടന്ന ഒരു ദിവസം.


പക്ഷികൾ ഉപേക്ഷിക്കുന്ന ഭാരമാണ് മരച്ചില്ലകൾ എന്നതാരുന്നോ അതിനടുത്ത വരി?


കൈ നീട്ടിയാലും

തീപ്പൊള്ളുമെന്നോർത്ത്

ആരും വിരൽ പിടിക്കാത്തൊരു

വെയിൽ കഷ്ണം

എന്നൊരു വരി

എന്നെക്കുറിച്ച്

അതിനടുത്തതായ്

ഞാനപ്പോൾ

നിന്നോട് പറഞ്ഞിരുന്നോ?


ഓർക്കുന്നില്ല.


എല്ലാ കത്തുകളും നിനക്ക് എഴുതിയതായിരുന്നു എന്നോർക്കുന്നു.


അതിലൊന്നുപോലും നിനക്ക് അയച്ചിരുന്നില്ല എന്നും.


ഇവിടെ തണുപ്പ് കാലം വരുന്നു.

സുഖമുള്ള പകലുകൾ.

വിയർക്കാത്ത അടുക്കളപ്പണികൾ.

അതിലപ്പുറം ഈ വർഷം ഒന്നുമുണ്ടാവില്ല. മരച്ചുവടുകളോ, സമുദ്രതീരങ്ങളോ, നഗരത്തിരക്കുകളോ ഒന്നും; സുഖമുള്ള വെയിലിനൊപ്പമുള്ള ചുറ്റിക്കറക്കങ്ങളും.


മാർച്ചിലെ രണ്ടാമത്തെ ആഴ്ച മുതൽ ഇന്നലെ വരെ ഞാൻ വെയിലിനെത്തൊട്ട ബാൽക്കണിച്ചതുരം സൂര്യോദയങ്ങളുടെ കോണളവുകൾക്ക് പുറത്തായിക്കഴിഞ്ഞിരിക്കുന്നു.


വെയിൽ വീഴാത്ത വീട്ടുമുറ്റമെന്ന സങ്കടം എന്നിൽ പൊട്ടിപ്പടരുന്നു.

അപ്പോഴാണ് ഞാൻ അതോർത്തത്,  നീ എന്നെ കടന്നു പോകാറുള്ള വഴികൾ.


തിളക്കമുള്ള പ്രഭാതങ്ങൾക്ക് പകരം  ഇനിയുണ്ടാവുക ഓറഞ്ചു വെയിൽ വീഴുന്ന വൈകുന്നേരങ്ങളാണ്.


മുറിയിലേക്ക് പരന്നൊഴുകുന്ന വെളിച്ചം.

നിഴലുകൾ.


ഈ ഓറഞ്ച് വെളിച്ചം, എന്റെ മുറികൾക്ക് നേരെ എതിർ ദിശയിലെ വീടുകളിലെ കണ്ണാടികൾ, സൂര്യനെ പ്രതിഫലിപ്പിക്കുന്നതാണ്.

ഇന്നുവരെ സൂര്യന്റെ നിറവും നിഴലുകളും മാത്രം തരുന്ന ആ വെയിലിനെ വിളിക്കേണ്ടത് എന്തെന്ന് അറിയുമായിരുന്നില്ല. ഇന്ന് അതിന് ചേരുന്ന  ഒരു പുതിയ പേര് ഞാൻ പഠിച്ചെടുത്തിരിക്കുന്നു : 


വിർച്വൽ ഹഗ്‌സ് ...


നിനക്കും എന്റെ വിർച്വൽ ഹഗ്‌സ്..


അയക്കാതെ സൂക്ഷിച്ചു വെച്ച,

സ്നേഹത്തിന്റെ പതിനായിരം വാചകങ്ങൾ എഴുതി നിറച്ച,

ആ കത്തുകൾ  പോലെ ..



(this directly connects to my feelings for you, but not written by me)

Friday, November 30, 2018

ഞാൻ മരിക്കുമ്പോൾ


ഞാൻ മരിക്കുമ്പോൾ
എന്റെ അരികത്തു വരരുത്
എന്റെ ശവ ശരീരത്തിന് അവകാശം പറയരുത്

എനിക്കു വേണ്ടി പ്രാര്ഥിക്കരുത്
ഒരു പൂപോലും എന്റെ ദേഹത്തു വെക്കരുത്

എന്റെ താടി കെട്ടി വെക്കരുത്
വാ പിളർന്നു സ്വതന്ത്രമായി ഞാൻ ഉറങ്ങട്ടെ
എന്റെ സ്വാതന്ത്രം നിനക്കെന്നും വികൃതമായിരുന്നല്ലോ

നീ ഭയക്കുകയും വെറുക്കുകയും ചെയ്യുന്ന
പെണ്ണിന്റെ ഉറക്കെയുള്ള സംസാരം
ഇനി ഉണ്ടാവില്ലല്ലോ..

ആണിനോട് കയർക്കുന്ന പെണ്ണ്,
എന്തു മാത്രം വൃത്തികെട്ടവൾ ആണെന്ന്
നിനക്കിപ്പോൾ തെളിയിക്കാം

എന്റെ മൂക്കിൽ പഞ്ഞി വെക്കരുത്
സ്രവങ്ങൾ ഒലിച്ചിറങ്ങി അളിഞ്ഞിരിക്കട്ടെ
നീയെന്നും എന്റെ മൂക്കിനെ വെറുത്തിരുന്നല്ലോ

അലങ്കരിച്ച പെട്ടിയിൽ എന്നെ കിടത്തരുത്
ജീവനുള്ള എനിക്ക് കിട്ടാത്ത ഒന്നും, എന്റെ ശവത്തിനും വേണ്ട
ജീവനോടെയും ഞാൻ ശവ തുല്യമായിരുന്നല്ലോ

സാധാരണ വസ്ത്രം മതി എനിക്ക്
എന്റെ വിവാഹ വസ്ത്രം ധരിപ്പിക്കരുത്
അതു ഞാൻ അണിഞ്ഞ അടിമക്കച്ചയാണ്

എന്നെ ആഭരണങ്ങൾ ധരിപ്പിക്കരുത്
താലിയും മോതിരവും വേണ്ട
അതായിരുന്നു എന്റെ പഴയ അടിമ ചങ്ങല

എനിക്കായി ആരും കരയരുത്
എന്റെ മരണ വാർത്തയറിഞ്ഞു ആരെങ്കിലും വന്നാൽ, കാണാനായി എന്നെ വെറും നിലത്തു കിടത്തുക

എന്റെ മക്കളെ കൊണ്ടു വന്ന്, ദൂരെ നിർത്തി കാണിച്ചു കൊടുക്കുക
അവരുടെ അമ്മയെ സസൂക്ഷ്മം അവർ കാണട്ടെ
അവരുടെ ഭാവി പങ്കാളികളോട് മാന്യമായി ഇടപെടണം എന്ന്,
അങ്ങനെയെങ്കിലും അവർ പഠിക്കട്ടെ.
നമുക്കൊരിക്കലും പറഞ്ഞു കൊടുക്കാൻ പറ്റാത്ത ജീവിത പഠമാണത്..

Wednesday, December 7, 2016

എന്‍റെ കുട്ടേട്ടന്‍

2015 മാര്‍ച്ചിലാണ് നാത്തൂന് ഒരു കുഞ്ഞു മോള്‍ ഉണ്ടാവുന്നത്. മൂന്നു മാസം കഴിഞ്ഞപ്പോ അവള്‍ വാവയേം കൊണ്ട് ദുബായ്ക്ക് തിരിച്ചു പോയി.. അന്ന് മുതല്‍ തുടങ്ങിയതാണ്‌ ജോഷുനു ഡിമാണ്ട്, ദുബൈക്ക് പോകാത്ത കുഞ്ഞുമോള്‍ വേണം. രണ്ടു വയസ്സിന്റെ നിഷ്കളങ്കത.. പപ്പാ പറഞ്ഞു കൊടുത്ത ഐഡിയ ആണ്, കുരിശു വരച്ചു പ്രാര്‍ഥിച്ചോ , നിനക്ക് വാവയെ കിട്ടും. അന്ന് മുതല്‍ വല്യ പ്രാര്‍ത്ഥന ആയിരുന്നു. കൈ കൂപ്പി, മുട്ടേല്‍ നിന്നു കൊഞ്ചി കൊഞ്ചി   " ഈശോയെ , കുട്ടന് നല്ല കുഞ്ഞുമോളെ തരണേ , കുട്ടനെ ഇട്ടേച്ചു ദുബായില്‍ പോകാത്ത കുഞ്ഞുമോളെ തരണേ.." 
ഓരോ പ്രാര്‍ഥനയും കഴിഞ്ഞ് എന്‍റെ വയര്‍ വലുതായോ എന്ന് വന്നു നോക്കും... 

അങ്ങനെ ഒരു വര്‍ഷം നീണ്ട അവന്‍റെ പ്രാര്‍ഥനയുടെ ഫലമായി 2016 ഫെബ്രുവരിയില്‍ അവനു സന്തോഷം തരുന്ന ആ വിശേഷം വന്നു. റിസള്‍ട്ട് പോസിറ്റീവ് എന്ന് അറിഞ്ഞതും അവനോടു കാര്യം പറഞ്ഞു.. അവന്‍റെ സന്തോഷം കാണണം. അവന്‍ തന്നെ തീരുമാനിച്ചു , കുഞ്ഞു  വന്നാല്‍ വേറെ ആര്‍ക്കും എടുക്കാന്‍ പോലും കൊടുക്കില്ല , കുഞ്ഞുമോള്‍ കുട്ടനെ "കുട്ടേട്ടാ " എന്നാണു വിളിക്കുക.. ഒരുപാട് ഫാന്‍സീസ്... കളിപ്പാട്ടം എല്ലാം എടുത്ത് , ഏതാണ് കുഞ്ഞുവിനു hurt ആകാത്തത്, അത് നോക്കി, എടുത്ത് പൊടി തട്ടി വെച്ച്... അങ്ങനെ പോയി ഒരു മാസം.. 

പക്ഷെ , എനിക്ക് ഭയങ്കര തിരക്ക് ആയിരുന്നു. ഒന്ന് രണ്ട് ഈവന്റ്സ് എല്ലാം ഏറ്റെടുത്, വല്ലാതെ തിരക്ക് പിടിച്ചു നടന്ന സമയം. കസ്തൂരി രംഗന്‍, എക്സ് - ISRO men, ഒക്കെ വരുന്ന ഒരു വര്‍ക്ക്‌ഷോപ്പ് , ഒരു പ്രൊജക്റ്റ്‌ എക്സ്പോ ,  സ്റ്റാര്‍ട്ട്‌ അപ് വീകെണ്ട് അങ്ങനെ അങ്ങനെ.. ഇതിനിടക്ക്‌ എന്‍റെ അമ്മാമ്മ മരിച്ചു പോയി..  തിരക്കും ടെന്‍ഷനും സങ്കടവും  എല്ലാം കൂടി, ഒരുദിവസം ബ്ലീഡിംഗ് തുടങ്ങി... കുട്ടേട്ടന്‍റെ കുഞ്ഞുമോള്‍ അങ്ങ് പോയി... 

ഒരുപാട് സങ്കടം വന്നു. എന്‍റെ ശ്രദ്ധക്കുറവ് കൊണ്ടാണോ ഇങ്ങനെ സംഭവിച്ചത് എന്നുള്ള കുറ്റബോധം കൂടി കൂടി, ചെറിയ തോതില്‍ ഡിപ്രഷന്‍ സ്റ്റേജ് വരെ എത്തി. അതിന്‍റെ സില്‍ബന്ധികള്‍ ആയി കുറെ ശാരീരിക ബുദ്ധിമുട്ടുകളും.. പക്ഷെ ഏറ്റവും വേദനിപ്പിച്ചത് കുട്ടേട്ടന്റെ സങ്കടം ആയിരുന്നു.. ആശുപത്രിയില്‍ ഇരുന്നു ഞാന്‍ വേദനിച്ചു കരയുമ്പോള്‍ പോലും, കുഞ്ഞുമോള്‍ക്ക് വേദനിക്കുന്നുണ്ടോ അമ്മെ , എന്നാണു അവന്‍ ചോദിച്ചത്.. അജേഷ് പറഞ്ഞു കൊടുത്തു, "ഇപ്പൊ അമ്മയുടെ വയറ്റില്‍ കുഞ്ഞുമോള്‍ ഇല്ല,"
"കുഞ്ഞുമോള്‍ എവിടെപോയി? "
"ഈശോ കുഞ്ഞുമോളെ തിരിച്ചു കൊണ്ട് പോയി "
"അതെന്തിനാ, നമ്മക്ക് തന്നതല്ലേ ?" 
" ................ ഈശോക്ക് കുഞ്ഞുമോളെ ഒരുപാട് ഇഷ്ടമായിരുന്നു.. അതുകൊണ്ട് ഈശോ അങ്ങെടുത്തു" 

അവന്‍ കരയാന്‍ തുടങ്ങി.. കരയുന്ന എന്നെ കെട്ടി പിടിച്ചു , കുറെ ഉമ്മ തന്നു.. 

ആശുപത്രിയില്‍ നിന്നും  തിരിച്ചെത്തിയ അവന്‍, പ്രാര്‍ത്ഥന നിറുത്തി. " കുഞ്ഞുമോളെ തന്നാലും ഈശോ തിരിച്ചു കൊണ്ട് പോകും അമ്മെ , കുട്ടന്‍ കൂട്ടില്ല ഈശോയോട്" അവന്‍ എടുത്തു വെച്ച കളിപ്പാട്ടം എല്ലാം ഒരു ബോക്സില്‍ ഇട്ടു, എടുത്തു വെച്ചു.. കളിയും സന്തോഷവും എല്ലാം കുറഞ്ഞു.. നാത്തൂന്റെ മോളെ സ്കൈപില്‍ കണ്ടാല്‍ അവളോട കുറച്ചു നേരം മിണ്ടും, മിണ്ടി കഴിഞ്ഞു എന്നോട് വന്നു സങ്കടം പറയും... എന്നെക്കാളും , അജേഷിനെക്കളും ഇതെല്ലാം  അഫക്റ്റ് ചെയ്തത് അവനെ ആയിരുന്നു... 

കുട്ടേട്ടന്‍റെ സങ്കടം കണ്ട്,  ഇനി ഒട്ടും വൈകിക്കണ്ട എന്ന് ഞങ്ങള്‍  തീരുമാനിച്ചു.. അങ്ങനെ , ജൂണില്‍ കുട്ടേട്ടന് ഏറ്റവും സന്തോഷം വരുന്ന ന്യൂസ് ഞങ്ങള്‍ റിലീസ് ചെയ്തു.. ആദ്യം ഒന്ന് സംശയിച്ചെങ്കിലും കുട്ടേട്ടന്‍ പിന്നേം ട്രാക്കില്‍ ആയി.. എന്‍റെ പൊന്നിന്റെ സന്തോഷം തിരിച്ചു വന്നു.. 

ഇപ്പൊ പ്രൌഡ് കുട്ടേട്ടന്‍ ആണ്, എല്ലാരോടും പറയും, " ഇന്‍ മൈ മമ്മാസ് ബെല്ലി ,  ദെയര്‍ ഈസ്‌ മൈ ലിറ്റില്‍ ബേബി " 
ദിവസവും സ്കൂളില്‍ പഠിപ്പിച്ച പാട്ടും, കഥകളും എല്ലാം ബേബി ക്ക് പറഞ്ഞു കൊടുക്കണം, 
പാമ്പേര്‍സിന്‍റെ പരസ്യത്തില്‍ അമ്മ കുഞ്ഞിന്റെ ഡേ കെയറില്‍ കൊണ്ട് വിടുന്നത് കാണുമ്പോ, " നമ്മുടെ ബേബി യെ നമ്മള്‍ ആര്‍ക്കും കൊടുക്കാന്‍ പാടില്ല അമ്മെ, " എന്ന് എന്നോട് ഉപദേശിക്കും.. ചോക്ലേറ്റ് ഷെയര്‍ ചെയ്യുമ്പോ, എനിക്ക് രണ്ടു വീതമാണ്.. " ഒന്ന് അമ്മക്ക് , ഒന്ന് കുഞ്ഞുമോള്‍ക്ക് " ...
 " അപ്പൊ ബേബി ബ്രദര്‍ ആണെങ്കിലോ? "  ..
" ബേബി ബ്രദര്‍ ആണെങ്കില്‍ , കുഞ്ഞു  മോന്‍" 

ഇങ്ങനെ സന്തോഷ ഭരിതവും, പ്രതീക്ഷാ ഭരിതവും  ആണ് ഇപ്പൊ ജീവിതം.. ചെറിയ ഒരു പരീക്ഷണ കാലം അവസാനിച്ചു.. ഇനി MVJ ലെക്കില്ല എന്ന് ആറു മാസം മുന്നേ തീരുമാനിച്ചിരുന്നു.. അങ്ങനെ റിസൈന്‍ ചെയ്തു... ഇനി എന്ത് എന്ന് പ്ലാന്‍ ചെയ്തിട്ടില്ല.. ഇനി കുറച്ചു കാലം കുട്ടേട്ടന്‍റെയും, കുഞ്ഞുവിന്‍റെയും കൂടെ , ഗൃഹസ്ഥാശ്രമം... 

There was never a night or a problem , that could defeat sunrise or Hope " - Bernard Williams