Tuesday, October 26, 2010

ഒരു സാധാരണ പ്രണയ കഥ

"അമ്മക്ക് കാര്യമായ കുഴപ്പമൊന്നും ഇല്ല. ഒരു രണ്ടു മാസം വിശ്രമം വേണ്ടി വരും, കഠിനമായ ജോലികള്‍ ഒന്നും ചെയ്യരുത് ശ്രുതിക്കും പ്രശ്നം ഒന്ന്നും ഇല്ല, കൃത്യ സമയത്ത് അയാള്‍ ഇവിടെ ഉണ്ടായിരുന്നത് കൊണ്ട്.." ഡോക്ടര്‍ പുറത്തേക്കു പോയി.

സ്നേഹ
ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പിട്ടു. ഇവിടെ ഈ ആശുപത്രിയില്‍ എത്തിയിട് രണ്ടു ദിവസം ആയി. എന്തെന്നറിയാത്ത ഒരു സമാധാനം, ഒപ്പം ഒരു വിങ്ങലും. അവള്‍ അച്ഛനെ നോക്കി. അച്ഛന്‍ ഒന്നും പറയാതെ തലകുനിച്ചു ഇരിക്കുന്നു. സ്നേഹ പതിയെ അമ്മ കിടക്കുന്ന റൂമിലേക്ക്‌ കയറി. അമ്മ കണ്ണ് തുറന്നു കിടക്കുകയാണ്. അവളെ കണ്ടതും അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. "എന്റെ മോളെ, നിന്റെ ഈ അവസ്ഥയില്‍ എനിക്കും വയ്യാതെ ആയല്ലോ. ഇനി ആരാ എന്റെ മോളെ നോക്കുക. ഒരു വട്ടം കൂടി എന്റെ കുഞ്ഞ് .... ". സ്നേഹക്ക് മനസിലായി, ഗര്‍ഭിണിയായ തന്നെ ഉദ്ദേശിച്ചാണ് അമ്മ വിതുമ്പുന്നത്. വീട്ടിലേക്കു പോകാന്‍ ആയിരിക്കുന്നു. ലീവ് നു അപേക്ഷിച്ച് കഴിഞ്ഞപ്പോഴാണ് ഈ അപകടം. അമ്മയും അനിയത്തി ശ്രുതിയും കൂടി തൃശൂര്‍ പോയി മടങ്ങുകയായിരുന്നു. അവരുടെ കാറും ഒരു ലോറിയുമായി..

അച്ഛന്‍ ഒരു ബിസിനസ്‌ ടൂറിനു പോയിരുന്നു. കാര്യമറിഞ്ഞ ഉടനെ തനിക്ക് എന്തോ അഖിലിനെ വിളിച്ചു പറയാനാണ് തോന്നിയത്. ഒന്നും മറുത്തു പറയാതെ ഈ രണ്ടു ദിവസം അഖില്‍ ആണ് എല്ലാ കാര്യങ്ങളും ചെയ്തത് . സജീവേട്ടനോട് പറഞ്ഞു ഒന്ന് പോയി കൂടെ നില്‍കാന്‍, "ഓഫീസിലെ തിരക്കൊഴിഞ്ഞു എനിക്കെപോഴാ സമയം സ്നേഹെ, നീ മറ്റാരോടെങ്കിലും പറയൂ , ഹോസ്പിറ്റലില്‍ അവര്‍ക്ക് അസൌകര്യം ഒന്നും ഉണ്ടാവില്ലല്ലോ. അച്ഛന്‍ രണ്ടു ദിവസത്തിനകം വരുകയും ചെയ്യും." താന്‍ മറുത്തൊന്നും അന്ന് പറഞ്ഞില്ല, പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് നന്നായി അറിയാം.

സ്നേഹക്ക് അഖിലിനെ കാണണമെന്ന് തോന്നി. മൂന്ന് വര്ഷം മുന്പ് പിരിഞ്ഞതില്‍ പിന്നെ ഒരു വട്ടം, ഇതേ പോലെ ഹോസ്പിറ്റലില്‍ വെച്ച് ആണ് കണ്ടത്. പിന്നീട് ഇന്ന്. അമ്മയുടെ കൈയില്‍ പതിയെ തലോടിക്കൊണ്ട് അവള്‍ പറഞ്ഞു "അമ്മെ ഞാന്‍ ഇപ്പൊ വരാം, അമ്മ വിഷമിക്കേണ്ട. എനിക്ക് അങ്ങനെ ബുദ്ധിമുട്ട് ഒന്നുമില്ല, അമ്മക്ക് ഒന്നും പറ്റിയില്ലല്ലോ. അത് മതി."

സ്നേഹ വെയിറ്റിംഗ് റൂമിലേക്ക്‌ നടന്നു. എന്താണ് ഞാന്‍ അഖിലിനോട് പറയേണ്ടത്? നന്ദി എന്നോ? അഖിലിന്റെ കണ്ണുകളില്‍ ആ പഴയ കാരുണ്യം ആയിരിക്കും. താന്‍ എന്നും ചേര്‍ത്ത് നിര്‍ത്താന്‍ ആഗ്രഹിച്ച കാരുണ്യം.നാല് വര്ഷം നീണ്ട പ്രണയതിനോടുവില്‍ പിരിയുമ്പോഴും അവന്റെ കണ്ണുകളില്‍ അതെ കാരുണ്യം. അവനറിയാം, അവനു മാത്രം അറിയാം എന്ത് മാത്രം നിസ്സഹായ ആണ് താനെന്നു. പ്രണയം വീട്ടില്‍ അറിഞ്ഞ ദിവസം ഹൃദയ സ്തംഭനം വന്ന അച്ഛനെ കുറിച്ച് പറഞ്ഞപ്പോഴും, അവന്റെ കണ്ണുകളില്‍ എന്നോടുള്ള കരുണയായിരുന്നു. അവന്റെ ജാതി സാമ്പത്തികം.. പിന്നീട് സജീവേട്ടനുമായി വിവാഹത്തിന് അവന്‍ വന്നില്ല, വരരുതേ എന്ന് താന്‍ പ്രാര്‍ത്ഥിച്ചിരുന്നു. എല്ലാം മറന്നു ഒരു പുതിയ ജീവിതം തുടങ്ങാന്‍ അച്ഛന്‍ അന്ന് പറയുകയും ചെയ്തു. അവരുടെ സന്തോഷവും തനിക്കു വലുതാണല്ലോ.

വിവാഹിതയായി കുറച്ചു നാളുകള്‍ക്കകം താന്‍ ആദ്യമായി ഗര്‍ഭിണിയായ സമയം. എന്ത് സന്തോഷമായിരുന്നു അന്ന്, എല്ലാവര്ക്കും. സജീവേട്ടന്റെയും എന്റെയും കുടുംബങ്ങളിലെ ആദ്യ കുഞ്ഞ്. രണ്ടു വീട്ടുകാരും തന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞു . എന്നാല്‍ ആ സന്തോഷം അതികം നീണ്ടു പോയില്ല, അഞ്ചാം മാസത്തില്‍ വന്ന ന്യൂമോണിയ തന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ത്തു. "അബൊ൪ട് ചെയ്തില്ലെങ്കില്‍ അമ്മക്ക് അപകടം സംഭവിക്കും, കുഞ്ഞും വൈകല്യതോടെയെ ജനിക്കൂ " എന്നായിരുന്നു റിപ്പോര്‍ട്ട്‌. എന്നാല്‍ സജീവേട്ടന്റെ അമ്മയുടെ പ്രതികരണം മറ്റൊന്നായിരുന്നു. "ഞങ്ങള്‍ക്ക് കുഞ്ഞ് മതി. വൈകല്യം ഉണ്ടെങ്കിലും കുഴപ്പമില്ല. അമ്മയുടെ കാര്യം നോക്കണ്ട." അന്ന് ഞെട്ടിയതാണ്. സജീവേട്ടന് അമ്മയെ മറുത്തു ഒന്നും പറയാനും ഇല്ല. തന്റെ ജീവന് അപ്പോള്‍??? എല്ലാവരെയും വിളിച്ചു, സജീവേട്ടന്റെ ചേച്ചിയെ, അമ്മയെ, കെഞ്ചി പറഞ്ഞു നോക്കി. ഇല്ല, അവരുടെ അഭിപ്രായത്തിനു ഒരു മാറ്റവുമില്ല. അങ്ങനെ ഒരു തീരുമാനമെടുക്കുകയാനെങ്കില്‍ ഈ വീട്ടില്‍ നിനക്ക് സ്ഥാനമില്ല.

തനിക്കു ജീവിക്കണമായിരുന്നു. സ്വന്തം അമ്മയോടും അച്ഛനോടും പറയാന്‍ തോന്നിയില്ല. എന്തിനു അവരെ കൂടെ വിഷമിപ്പിക്കണം. സ്വയം പോയി അഡ്മിറ്റ്‌ ആയി. തനിയെ, ആരും കൂട്ടിനില്ലാതെ. അഖില്‍ എങ്ങനെ തന്റെ കാര്യം അറിഞ്ഞു എന്ന് അജ്ഞാതമാണ്. അന്ന് വൈകുന്നേരം തന്നെ അവന്‍തന്റെ കൂടെ, ഹോസ്പിറ്റലില്‍. രണ്ടു ദിവസം എല്ലാ സഹായവും ചെയ്തു. പിന്നെ അച്ഛനെയും അമ്മയെയും വിവരം അറിയിച്ചു. അന്ന് അവനെ ഫേസ് ചെയ്യാനേ കഴിഞ്ഞില്ല. പോകുമ്പോള്‍ നന്ദി പറയാനും ആയില്ല. നന്നായി.

അന്ന് തന്റെ അച്ഛന്‍ തന്റെ കൈ പിടിച്ചു വേദനയോടെ പറഞ്ഞതാണ് "മോളെ അച്ഛന്‍ മോളോട് ചെയ്തത് തെറ്റായി പോയോ? " .. താന്‍ എന്ത് പറയനെമെന്നു അറിയാതെ മൂകയായി. "അന്ന് അച്ഛന്‍ അഭിനയിച്ചതായിരുന്നു മോളെ, നീ അഖിലിനെ വേണ്ടെന്നു വെക്കാന്‍. നമ്മുടെ നിലക്കും വിളക്കും പറ്റിയ ഒരു ബന്ധം നമുക്ക് കിട്ടാന്‍. അതിപ്പോ ഇങ്ങനെയായല്ലോ " കണ്ണീരോടെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ അന്ന് ഒരു ഞെട്ടലോടെയാണ് കേട്ടിരുന്നത്. "നമുക്ക് അഖിലിനോട് ഒന്നുകൂടെ സംസാരിച്ചാലോ. ഒരുപക്ഷെ നിന്നേ സ്വീകരിക്കാന്‍ അവന്‍ ഇനിയും തയ്യാരാനെങ്കിലോ?" അച്ഛന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സന്തോഷമല്ല, അച്ഛനോട് വെറുപ്പാണ് തോന്നിയത്. സ്വപ്നങ്ങള്‍ കാണാന്‍ ഒക്കെ അന്നേക്കു മറന്നു പോയിരുന്നു

പിന്നെ രണ്ടു വര്‍ഷം. തനിക്കൊരു ജോലി വേണമായിരുന്നു. സ്വന്തം കാലില്‍ നില്കനമായിരുന്നു. പഠിച്ചു, ജോലി സമ്പാദിച്ചു. ടിവോര്സ് നു ശ്രമങ്ങളും തുടങ്ങി. ജോലിയായി താന്‍ വിദേശത്തേക്ക് പോകാന്‍ ഇരുന്നതിന്റെ തലേ ആഴ്ചയാണ് തന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ സജീവേട്ടന്‍ ഒത്തു തീര്‍പ്പിന് വരുന്നത്. ഇനി ഒരു പ്രശ്നവും ഉണ്ടാവില്ലെന്നും തന്റെ കുടുംബത്തിനു താന്‍ കൂടുതന്‍ പ്രാധാന്യം കൊടുക്കുമെന്നും, ജോലി ചെയ്യാന്‍ അനുവദിക്കുമെന്നും. ജീവിതം എന്നത് എന്നും അങ്ങനെയാണ്, നല്ല ഒരു ഭാവി എന്ന മോഹിപ്പിക്കുന പഴം നീട്ടി എന്നും കൊതിപ്പിക്കും.. തിരിച്ചു പോന്നു, സജീവേട്ടന്റെ കൂടെ. താന്‍ ഒരിക്കലും അയാളെ വെറുത്തിരുന്നില്ലല്ലോ.

വീണ്ടും കുറച്ചു കാലം, സജീവേട്ടനും താനും കൂടി മറ്റൊരു വീട്ടിലേക്കു മാറി. കഴിഞ്ഞതെല്ലാം മറക്കാന്‍ തനിക്കു കഴിഞ്ഞില്ലെങ്കിലും പൊറുക്കാന്‍ പറ്റി. സജീവേട്ടന്‍ ജോലി എന്ന് പറഞ്ഞു കൂടുതല്‍ സമയവും യാത്രകളില്‍ ആയിരിക്കും. തന്റെ കൂടെ ആയിരിക്കാന്‍ വളരെ കുറച്ചു സമയം, സ്നേഹവും കരുതലും എല്ലാം പേരിനു. എന്തായാലും മറ്റുള്ളവരുടെ മുന്നില്‍ മാതൃകാ ദമ്പതികളെ പോലെ കഴിഞ്ഞു.താനും വീട്ടിനടുത്ത് തന്നെ ഒരു സ്ഥാപനത്തില്‍ ചേര്‍ന്നു. താന്‍ വീണ്ടും ഗര്‍ഭിണിയായി. എല്ലാ മഞ്ഞും ഉരുകുമായിരിക്കും എന്ന് പ്രതീക്ഷിച്ചു. അടുത്ത മാസം താന്‍ സ്വന്തം വീട്ടിലേക്കു പോകാന്‍ ഇരിക്കവേ ആണ്....

വെയിറ്റിംഗ് റൂമില്‍ അഖില്‍ ഉണ്ടായിരുന്നു. അച്ഛന്റെ കൂടെ ഇരുന്നു സംസാരിക്കുന്നു. മനസ്സില്‍ ഒരു വിങ്ങല്‍, അഖിലിനെ ഇങ്ങോട്ട് വിളിച്ചത് തെറ്റായി പോയോ ? മറ്റെന്തു ചെയ്യാന്‍ പറ്റുമായിരുന്നു തനിക്ക്. അവനു സുഖമാണോ? ഇപ്പൊ എന്താണ് ചെയ്യുന്നത് ? വിവാഹം? തന്നെ ഇനിയും?

അച്ഛന്‍ പറയുന്നു, "സ്നേഹാ, നമ്മുടെ അഖില്‍ മിടുക്കനായി പോയി. അടുത്ത മാസം യു എസ്സിലേക്ക് പോകുന്നു പോലും." താന്‍ വെറുതെ ചിരിച്ചു കൊണ്ട് അഖിലിന്റെ മുഖത്തേക്ക് നോക്കി. എവിടെയാണ് ഇപ്പോള്‍ ? "ഞാന്‍ ബംഗ്ലൂര്‍ ആണ് സ്നേഹ ഇതൊന്നും അറിയില്ലേ? "അഖിലിന്റെ മുഖത്ത് ചിരി. ഇല്ല തനിക്ക് അറിയില്ലായിരുന്നു. അപ്പോള്‍ അവിടുന്നാണോ ഇങ്ങോട്ടേക്കു ഓടി വന്നത്? ഇവിടെ തൊട്ടടുത് കിടക്കുന്ന ഞങ്ങള്‍ക്ക് വരാന്‍ പറ്റാതെ ഇരുന്നപ്പോള്‍. വെറുതെ സന്ദേഹിച്ചു. അവന്റെ കണ്ണുകളില്‍ ആ പഴയ കരുണ തന്നെയാണ്, വറ്റാതെ കവിയാതെ.. "നിനക്കൊരു ആവശ്യം ഉണ്ടെങ്കില്‍ എന്നേ വിളിക്കാന്‍ മടിക്കുന്നത് എന്തിനു.? ഇപ്പോള്‍ എത്ര മാസം ആയി? " "ഏഴ് " , സ്നേഹ മറുപടി കൊടുത്തു. പിന്നെ അവന്റെ കണ്ണുകളെ നേരിടാന്‍ ധൈര്യമില്ലാതെ തിരിച്ചു നടന്നു. അമ്മയുടെ അരികിലെത്തണം. അവള്‍ക്കു അപ്പോള്‍ തന്റെ നിസ്സഹായതയോടും, തന്നോട് തന്നെയും വെറുപ്പ്‌ തോന്നി.

Sunday, October 24, 2010

അന്വേഷണം...!!

കുറച്ചു നാള്‍ മുന്പ് ഒരു വെള്ളിയാഴ്ച ഞാന്‍ ക്ലാസ്സ്‌ ബങ്ക് ചെയ്തു വീട്ടിലേക്കു പോയി. കുറെ നാള്‍ ആയിരുന്നു വീട് കണ്ടിട്ട്. വൈകുന്നേരം ആയപ്പോള്‍ അന്നത്തെ സംഭവ വികാസങ്ങള്‍ അറിയാന്‍ ഞാന്‍ എന്റെ സുഹൃത്ത് ആയ ജസ്റ്റിന് ഫോണ്‍ ചെയ്തു. അപ്പോഴാണ് അറിയുന്നത് അന്ന് രാവിലെ ബി ടെക്കിലെ ഒരു സാര്‍ മരിച്ചു പോയി, ക്ലാസ്സ്‌ സസ്പെന്ഡ് ചെയ്തിരുന്നു , എന്ന്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അവനു ആകപ്പാടെ അറിയാവുന്നത് സര്‍ ഒരു വയനാടുകാരന്‍ ആയിരുന്നു എന്ന് മാത്രം. ചെറുപ്പക്കാരന്‍, അവിടെ വന്നു ചേര്‍ന്നിട്ട് അധികം ആയിരുന്നില്ല. പേര് അവനു അറിയില്ല.

എന്‍റെ അകന്ന ബന്ധത്തിലുള്ള ഒരു ചേട്ടായി അവിടെ വര്‍ക്ക്‌ ചെയ്യുന്നുണ്ടെന്ന് എനിക്ക് അറിയാം. പേര് ജിനോ. ആളെ ഞാന്‍ പണ്ടെങ്ങാണ്ട് കണ്ടതാണ്, പോയി പരിചയപ്പെടണം എന്ന് വിചാരിച്ചിരുന്നെങ്കിലും സമയം കിട്ടിയേ ഇല്ല. വയനാട് അന്നെന്നും ചെറുപ്പക്കാരന്‍ ആണെന്നും ജെസ്റ്റിന്‍ പറഞ്ഞപ്പോള്‍ എന്‍റെ ഉള്ളൊന്നു കാളി. ഞാന്‍ അവനോട് ചോദിച്ചു, "ആ സാറിന്‍റെ പേര് ജിനോ എന്നെങ്ങാനുമാണോ കേട്ടത്?" അവന്‍ പറഞ്ഞു, "ആ , അങ്ങനെയെന്തോ ആണ്, നീ ഒന്ന് സബിന്‍ സാറിനെ വിളിച്ചു കണ്ഫേം ചെയ്തോ"

അപ്പോള്‍ തന്നെ ഞാന്‍ സബിന്‍ സാറിനെ വിളിച്ചു. സാറിനും കാര്യമായ ഐഡിയ ഇല്ല. പുതിയതായി ജോയിന്‍ ചെയ്ത ആള്‍ ആയതു കൊണ്ട്. സബിന്‍ സര്‍ എനിക്ക് രഞ്ജിത്ത് സാറിന്റെ നമ്പര്‍ തന്നു. മരിച്ചു പോയ സാറിന്‍റെ വളരെ അടുത്ത സുഹൃത്ത് ആണ്, രഞ്ജിത്ത് സാറും വയനാട്ടില്‍ നിന്ന് തന്നെ ഉള്ളതാണ്.

ഞാന്‍ ഉടനെ രഞ്ജിത്ത് സാറിനെ വിളിച്ചു. സാറിന്‍റെ ശബ്ദം ഇടറിയിരുന്നു. എന്താ ഇപ്പൊ ചോദിക്കുക, എങ്കിലും കാര്യം അറിയണമല്ലോ,
"സാര്‍, ഞാന്‍ _____ആണ് , PG യിലെ, ഇന്ന് മരിച്ചു പോയ സാര്‍ എന്‍റെ ബന്ധുവാണോ എന്ന് എനിക്ക് സംശയം ഉണ്ട്. സബിന്‍ സാറാണ് സാറിന്‍റെ നമ്പര്‍ തന്നത്. ആ details ഒന്ന് പറയാമോ ?"

"ശെരി, മരിച്ചു പോയ ആളുടെ പേര് സജി ജോണ്‍ എന്നാണ്, വീട് മാനന്തവാടി. തന്‍റെ ബന്ധു ആണോ?"

"അല്ല സര്‍, താങ്ക് യു "

"ശെരി തന്‍റെ ബന്ധു അല്ലല്ലോ, സന്തോഷം ആയല്ലോ അല്ലെ?"

എന്താ പറയുക, എന്‍റെ ബന്ധു അല്ലെങ്കിലും ഒരാള്‍ മരിച്ചതിനു ഞാന്‍ എങ്ങനെ സന്തോഷിക്കും? പിന്നെ മരണവീട്ടിലെ രഞ്ജിത്ത് സാറിന്‍റെ ടെന്‍ഷന്‍ ന്‍റെ പുറത്തു പറഞ്ഞതാണെന്ന് എനിക്ക് മനസിലായി. ഞാന്‍ വേഗം ഫോണ്‍ വെച്ചു.

വീട്ടില്‍ നിന്നും തിരിച്ചു വന്നപാടെ ഞാന്‍ ചെയ്തത്, ജിനോ ചേട്ടായിയെ കണ്ടു പിടിക്കാനുള്ള ശ്രമങ്ങള്‍ ആണ്. എല്ലാ ഡിപ്പാര്‍ട്ട്മെന്റും കേറി ഇറങ്ങി ഞാന്‍ ജിനോ യെ അന്വേഷിച്ചു. ആരും അങ്ങനെ ഒരാളെ കുറിച്ച് കേട്ടിട്ടില്ല. നോണ്‍-ടീച്ചിംഗ്-സ്റ്റാഫ്‌ ഉണ്ടോ എന്നും നോക്കി. ഇല്ല, അങ്ങനെ ഒരാള്‍ ഇല്ല. എന്തായാലും ഞാനാണ് അന്ന് രാത്രി വിളിച്ചത് എന്ന് രഞ്ജിത്ത് സാറിനോട് പറയണം. അതല്ലേ ഒരു മര്യാദ. പക്ഷെ സാറിനെ കുറെ നാളേക്ക് കണ്ടില്ല.

ഒരു മാസത്തോളം കഴിഞ്ഞാണ് ഞാന്‍ രഞ്ജിത്ത് സാറിനെ കാണുന്നത്. എന്തായാലും സാറിനോട് കാര്യം പറയാം, ഇനി
സാറിനു ജിനോയെ അറിയാമെങ്കിലോ? ഞാന്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ ചെന്നു.

"സാര്‍, അന്ന് ഞാനാണ് സാറിനെ വിളിച്ചിരുന്നത്, സജി സാര്‍ മരിച്ച ദിവസം. പിന്നീട് സാറിനെ ഇന്നാണ് കണ്ടത് "

"ആ, എനിക്ക് സുഖമില്ലാരുന്നു. താന്‍ PG ആണ് അല്ലെ? വീടെവിടെ? "

"സാര്‍, കണ്ണൂര്‍ ഇരിട്ടി"

"ആ, ഞാന്‍ അവിടെ ഒക്കെ വന്നിട്ടുണ്ട്. തന്‍റെ ബന്ധുവിനെ കണ്ടു പിടിച്ചോ ?"

"ഇല്ല സാര്‍, എനിക്ക് ചേട്ടായിയെ ഇപ്പൊ കണ്ടാല്‍ മനസിലാവില്ല. ഞാന്‍ എല്ലായിടത്തും അന്വേഷിച്ചു. ആര്‍ക്കും അറിയില്ല. ചെലപ്പോ ഞാന്‍ അറിഞ്ഞത് തെറ്റായിരിക്കും "

"അതാരിക്കും, വയനാട്ടില്‍ നിന്നും ഇവിടെ വളരെ കുറച്ചു പേരെ ഉള്ളൂ, എനിക്ക് എല്ലാരേം അറിയാം "

"എനിക്ക് കൃത്യമായി വീട്ടുപേരെ അറിയൂ. കുഞ്ഞിപ്പള്ളിയില്‍"

"ഞാനും കുഞ്ഞിപ്പള്ളി ആണല്ലോ "

"ജോസഫ്‌ ചേട്ടായി,? റോസിലി ചേച്ചി ??"

"എന്‍റെ പാപ്പന്റെ മോന്‍ !!"

"ജിനോ എന്നാ പേര് ???"

"അതെന്‍റെ വീട്ടില്‍ വിളിക്കുന്ന പേരാ, രഞ്ജിത്ത് എന്ന പേര് വളരെ കുറച്ചു പേര്‍ക്കെ അറിയൂ. ഒഫീഷ്യല്‍ പേരാണ്. കസിന്‍സിന് പോലും അറിയില്ല"

"എന്‍റെ ഈശോയെ, അപ്പൊ ഞാന്‍ ______!!!", ഞാന്‍ തലയില്‍ കൈവച്ചു. പിന്നെ പറഞ്ഞ കുടുംബ കഥകള്‍ക്ക് ഒക്കെ ഞാന്‍ എന്തൊക്കെയോ മറുപടി കൊടുത്തു. തിരിച്ചു റൂമില്‍ വന്നു, കണ്ണും മിഴിച്ചിരിക്കുന്ന എന്‍റെ ഫോണിലേക്ക് ചേട്ടായിയുടെ മെസ്സേജ്.

"ലോക ചരിത്രത്തില്‍ ആദ്യമായാവും ഒരാള്‍ മരിച്ചു പോയോ എന്ന് അയാളോട് തന്നെ അന്വേഷിക്കുന്നത്. :) just joking"

എനിക്ക് അത്രേ വേണ്ടിയിരുന്നുള്ളൂ, മിണ്ടാന്‍ പറ്റാതെ ഇരിക്കുക ആയിരുന്ന ഞാന്‍ എത്ര നേരം കരഞ്ഞു എന്ന് എനിക്ക് അറിയില്ല. കാര്യം ഒന്നുമില്ല , എങ്കിലും..


Wednesday, October 20, 2010

മറ്റൊരു നവോദയന്‍ കഥ



ഈ പോസ്റ്റ്‌ എന്റെ പ്രിയപ്പെട്ട സുഹൃത്ത് വീണക്കു വേണ്ടി, എപോഴെങ്കിലും അവള്‍ ഇത് കാണുകയാണെങ്കില്‍ ആ കാലം ഒന്ന് ഓര്‍ക്കാന്‍..

നവോദയയുടെ മണ്ണില്‍ ഞങ്ങള്‍ മക്കളെ കൊണ്ട് ചെന്നാക്കുമ്പോള്‍ സാധാരണക്കാരായ ഞങ്ങളുടെ അച്ഛനമ്മമാര്‍ക്ക് ഒരു പ്രതീക്ഷ ഉണ്ട്, അടുത്ത ആഴ്ച മുതല്‍ മക്കള്‍ ഒക്കെ ഇംഗ്ലീഷ് സംസാരിച്ചു തുടങ്ങും.. പിന്നെയും ഒരാഴ്ച കഴിഞ്ഞാല്‍ പിന്നെ മക്കളൊക്കെ മലയാളം മറന്നു പോകും.. :) വെറുതെ പറഞ്ഞതല്ല കേട്ടോ, മക്കള്‍ ഒക്കെ തങ്ങളില്‍ നിന്നും അകന്നു പോകുമോ എന്ന് മിക്ക പെരെന്റ്സ് നും വിഷമം ഉണ്ടായിരുന്നു. എന്റെ ചാച്ചനു പ്രത്യേകിച്ചും... ഒരിക്കല്‍ സങ്കടം വന്നു ചാച്ചന്‍ എനിക്ക് ഒരു കത്തെഴുതി, കുറെ സെന്റിമെന്റ്സ് ഒക്കെ കഴിഞ്ഞു അടിയില്‍ " മോളുടെ ഡാഡി " എന്ന് സൈന്‍ ചെയ്തു.. അത് കണ്ടു ഞാന്‍ കുറെ സെന്റി ആയി... ശോ !! ഇപ്പൊ പിന്നേം സെന്റി ആവുന്നു..


എന്തായാലും നവോദയയില്‍ എത്തിപെടുന്ന ഞങ്ങള്‍ അല്ല പിന്നെ അവിടെ നിന്നും പുറത്തു വരുന്നത്, പ്രായം കൊണ്ട് മാത്രമല്ല, പുറത്തില്ലാത്ത അല്ലെങ്കില്‍ പുറത്തെ ലോകത്തിനു അന്യമായ എന്തൊക്കെയോ ... ഏഴു വര്ഷം ഒരുമിച്ചു താമസിച്ചു പഠിച്ചു കളിച്ചു വളര്‍ന്നു അറിഞ്ഞു.. സ്വന്തം അച്ഛനമ്മമാരുടെ സ്ഥാനത്ത്‌ അധ്യാപകരും സഹോദരങ്ങളുടെ സ്ഥാനത്ത്‌ കൂട്ടുകാരും, ഒരു വലിയ കുടുംബം .. എന്താണെന്ന് അറിഞ്ഞൂടാ, നവോദയ എന്നാല്‍ ഞങ്ങള്‍ക്ക് ഒരു ഫീല്‍ ആണ്, ഒരു സ്കൂള്‍ എന്നതിനെക്കാളും...എന്റെ വീട്.. ഞാന്‍ വളര്‍ന്ന സ്ഥലം.. അങ്ങനെയല്ലേ ???

ചേട്ടന്മാര്‍ ചേച്ചിമാര്‍ അനിയന്മാര്‍ അനിയത്തിമാര്‍ കൂട്ടുകാര്‍ , എല്ലാത്തിനും ഒരിത്തിരി കൂടുതല്‍ intensity അവിടുണ്ടായിരുന്നു, ഇല്ലേ? നവോദയക്കാര്‍ ഉത്തരം പറയൂ..

അങ്ങനെ , കുഞ്ഞു പ്രായത്തില്‍ ആ കാമ്പസില്‍ എത്തിപെട്ട എനിക്ക് കിട്ടിയ കൂട്ടുകാരി ആണ് വീണ, aka പപ്പൂസ് ..
"എന്റെ സ്വന്തം കൂട്ടുകാരി, " അങ്ങനെ ചില possessiveness ഉം ഉണ്ടായിരുന്നു, അല്ലെ?

ഞങ്ങള്‍ നല്ല മാച്ച് ആയിരുന്നു. നീണ്ടു എല്ലുപോലുള്ള ഞാനും ഉരുണ്ട് ഉയരം കുറഞ്ഞ വീണയും.. എപ്പൊഴും വര്‍ത്താനം പറഞ്ഞു, കാണുന്നവരോടെല്ലാം കൊഞ്ചി ( പതിനൊന്നു വയസ് ) എല്ലാര്ക്കും എന്തോ ഒരിഷ്ടം ഉണ്ടാരുന്നു അല്ലെ, വീണ ? വീണയുടെ നേച്ചര്‍ തന്നെ ആര്‍ക്കും ഇഷ്ടപെടുന്നതായിരുന്നു.. സ്വീറ്റി, പ്രദീപ്‌ സര്‍ ന്റെയും ശോഭന ടീച്ചറിന്റെയും ഒക്കെ ഓമന..
ഞങ്ങള്‍ക്ക് വിളിപ്പേരുകളും ഉണ്ടായിരുന്നു, "കന്നാസും കടലാസും ", "ഹെഡ് ആന്‍ഡ്‌ ടയില്‍" , പക്ഷെ എനിക്കേറ്റവും ഇഷ്ടം "crack - jack " എന്നാ പേരായിരുന്നു. ആ ബിസ്കറ്റിന്റെ പരസ്യത്തിലെ പോലെ തന്നെ നമ്മളും, എപ്പൊഴും ഒരുമിച്ചേ കാണാനും പറ്റൂ..അല്ലെ?

നമ്മുടെ ശിവാലിക് ഹോസ്റെലിന്റെ പുറകിലത്തെ കശുമാവ് നമ്മുടെതാണ്‌ എന്ന് നമ്മള്‍ സ്റ്റാമ്പ്‌ ചെയ്തതും, അതിനു ടുക്കു ( എന്തൊരു variety പേര് !!) എന്ന് പേരിട്ടതും , പിന്നെ അതിന്‍റെ കൊമ്പില്‍ കുരങ്ങുകളെ പോലെ കേറി നടന്നതും, തെന്നി താഴെ വീണതും ... ( അതൊരു ചെറിയ മരമായിരുന്നു, വീണിട്ടും കാര്യമായി ഒന്നും പറ്റിയില്ല ) ..

സഹജന്‍ സാറിന്റെ വാലുപോലെ , ആര്‍ട്ട്‌ റൂമില്‍ ഒഴിയാ ബാധകള്‍ ആയതും, അവസാനം സാര്‍ അവിടെ നമ്മള്‍ രണ്ടുപേരെയും വരച്ചു വെച്ചതും.. അന്ന് അതൊക്കെ ഓസ്കാര്‍ കിട്ടിയ സന്തോഷമായിരുന്നു.. "സാര്‍ ഞങ്ങളുടെ പടം വരച്ചു , അത് ആര്‍ട്ട്‌ റൂം ഭിത്തിയില്‍ ഒട്ടിച്ചു വെച്ചു " എന്നൊക്കെ..

അജയ് ജടയ്ജ - സച്ചിന്‍ , എന്നൊക്കെ പറഞ്ഞു നമ്മള്‍ ചുമ്മാ അടിയുണ്ടാക്കിയതും.. പിന്നെ നമ്മള്‍ ഗ്രൂപ്പ്‌ ആയി, ഗാന്ഗുലി ഗോ ബാക്ക് .. എന്നൊക്കെ പറഞ്ഞു എന്തൊക്കെ പൊട്ടത്തരങ്ങള്‍ , ഇപ്പൊ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു..

ഇനിയും ഒരുപാട് കഥകള്‍ ഉണ്ട്...ആ കുട്ടിക്കാലത്തെ കഥകള്‍.. നവോദയ എന്നത് ഞാനും നീയും മാത്രമല്ലല്ലോ..

നീ ഇപ്പോഴും അങ്ങനെ തന്നെ ആണോ വീണ, അതെ കളിചിരിയും ബഹളവും.. നിന്നെ ഞാന്‍ അവസാനം കാണുമ്പോള്‍ നീ അങ്ങനെ ആയിരുന്നില്ല.. നിന്നെ ആ കൊച്ചു കുട്ടിയായി കാണാനാണ് ഇഷ്ടം. അല്ല അങ്ങനെയല്ല, നിന്റെ കുട്ടിത്തം നഷ്ടപെടാതെ ഇരിക്കാന്‍..

എന്നെങ്കിലും നീ ഈ പോസ്റ്റ്‌ കാണുകയാണെങ്കില്‍ , ഇതൊക്കെ നീയും ഒന്നൂടെ ഓര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു..
വിളിക്കുക. വരിക .

സ്വന്തം : ക്രാക്ക് (അതോ ജാക്ക് ആണോ? അത് പറഞ്ഞും നമ്മള്‍ അടി കൂടി അല്ലെ ?? ഹഹ )


എന്താണ് കാരന്തിയാമാന !!

ആരും ഞെട്ടരുത് , കാരന്തിയാമാന ഒരു ഭയങ്കര സംഭവം ആണ് ..

കാലം 1998-2005 . ഞാന്‍ എന്റെ സ്വന്തം തറവാടും കുടുംബവും ഒക്കെയായ നവോദയയില്‍ സന്തോഷത്തോടെ വാഴുന്ന കാലം. ഞങ്ങളുടെ ഹോസ്റ്റല്‍ വൈകുന്നേരങ്ങളില്‍ പുളുവടി എന്നത് എന്നത്തേയും പോലെ ഒരു അവിഭാജ്യ ഘടകം ആയിരുന്നു. എന്‍റെ സ്വന്തം നാട്ടിലെ കഥകള്‍ പറഞ്ഞു മറ്റുള്ളവരെ ബോര്‍ അടിപ്പിക്കുക എന്നത് അന്നുമിന്നും ഞാന്‍ മുടക്കാതെ ചെയ്തു പോരുന്ന ദിനചര്യ ആകുന്നു.

ഒരിക്കല്‍, കൃത്യമായി പറഞ്ഞാല്‍ 2002 യിലെ october, അന്ന് ഞങ്ങളുടെ സംസാര വിഷയം ഞങ്ങളുടെ അച്ഛനമ്മമാരുടെ കുട്ടിക്കാലം (പറഞ്ഞു കേട്ടറിവ് വെച്ച ) ആയിരുന്നു. എന്‍റെ അമ്മയുടെ ചെറുപ്പത്തിലെ സംഭവ ബഹുലമായ കഥകള്‍ അമ്മ പൊടിപ്പും തൊങ്ങലും വെച്ച് ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട്.

എന്‍റെ അമ്മ വീട് വയനാട് കണ്ണൂര്‍ ബോര്‍ഡരില് മലയാമ്പടി എന്ന സ്ഥലത്താണ്. അമ്മക്ക് സഹോദരങ്ങള്‍ 8 , അമ്മ അവരില്‍ എഴാമാതെതും , അമ്മക്ക് ഒരു അനിയന്‍ (എന്‍റെ കുഞ്ഞു മാമന്‍ ) ഒരു അനിയത്തി (മോളി ആന്‍റി ) . ഇവര്‍ മൂന്നു പേരും ഒരു ടീം ആയി, ചെറുപ്പത്തില്‍ മരം കേറി നടന്നതും, സ്കൂളില്‍ പോകാതെ പശുവിനെ തീറ്റാന്‍ പോകുന്നതും , മല വീടിനു ചുറ്റും കാടാണ് , അതുകൊണ്ട് അവര്‍ക്ക് ഊഞ്ഞാല്‍ ആടാന്‍ കാടുവള്ളികള്‍ ഒക്കെതന്നെ ഉണ്ടാവും.. അമ്മ ഒരിക്കല്‍ ആടി , തലയടിച്ചു വീണു, കുന്നിലൂടെ ഉരുണ്ടു താഴെ വീണതും ... പിന്നെ, അമ്മ മൈനയെ സംസാരിക്കാന്‍ പഠിപ്പിച്ചതും, പ്രേം നസീറിന്റെ സിനിമക്ക് പോയതും .. അങ്ങനെ അങ്ങനെ അന്തമില്ലാത്ത കുറെ കഥകള്‍ ചെറുപ്പത്തിലെ ഞാന്‍ കേട്ടിട്ടുണ്ട് .

അമ്മയും കുഞ്ഞുമാമാനും മോളി ആന്റിയും കൂടെ സ്വന്തമായി ഒരു ഭാഷ ഒക്കെ വികസിപിചെടുതിരുന്നു. അതിനു പേരില്ല, സ്ക്രിപ്റ്റ് ഇല്ല, എങ്കിലും അവര്‍ക്ക് മാത്രം മനസിലാകുന്ന കുറെ വാക്കുകള്‍ മാത്രം. അവരുടെ സംസാരത്തില്‍ ഉള്ള ചില അഭിവാദന -പ്രത്യഭിവാദനങ്ങള്‍ ആണ് " കാരന്തിയമാന " -- "സെവന്‍ മെനഞ്ഞപ്പെ " -- " നാളുകള്‍ ബൈനിഷ്കള്‍ ഗോദി ".... ഇതിന്റെ ഒക്കെ അര്‍ഥം എന്താണെന്നു ഞാന്‍ ഇവര്‍ മൂന്ന് പേരോടും ചോടിചിടുണ്ട് .. ഇതുവരെ പിടികിട്ടിയില്ല..

എന്തായാലും ഈ കഥകള്‍ ഒക്കെ ഞാന്‍ എന്‍റെ ഹോസ്റ്റല്‍ മേറ്റ്സ് പിള്ളേരോട് പറഞ്ഞു.. എല്ലാവര്ക്കും കാരന്തിയമാന അങ്ങ് ഇഷ്ട്ടപെട്ടു.. ഞങ്ങളും അതങ്ങ് എറെടുക്കാന്‍ തീരുമാനിച്ചു.

ഇനിയാണ് കഥയിലെ വില്ലന്‍, ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചര്‍ അനൂപ്‌ സര്‍ ന്റെ എന്‍ട്രി..
പുള്ളിയെക്കുറിച്ചു പറയുകയാണെങ്കില്‍, ഒരുപാടുണ്ട്
ഞങ്ങളെ , സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്നു എന്നാണ് സര്‍ പറയാറ് , എന്തായാലും അപ്പോള്‍ സാറിന്‍റെ കല്യാണം ഒന്നും കഴിഞ്ഞിരുന്നില. സാറിന്റെ ക്ലാസ്സിലെ പെണ്‍കുട്ടികളെ ലൈന്‍ അടിക്കാനും പെണ്‍കുട്ടികള്‍ക്ക് ലൈന്‍ അടിക്കാനും പറ്റില്ല, സാര്‍ അത്രക്കും സൂക്ഷിച്ചാണ് ഞങ്ങളെ വളര്‍ത്തിയിരുന്നത്. അപ്പനും അമ്മയും ഒന്നും അടുത്തില്ലാത്ത പാവം കുഞ്ഞുങ്ങളല്ലേ, എന്തെങ്കിലും പറ്റിയാല്‍ സാര്‍ അല്ലെ ഉത്തരം പറയേണ്ടത് ,, എന്ന ഒരു ഭാവം.

ആണ്‍കുട്ടികളുടെ കൈയില്‍ നിന്നും ഞങ്ങള്‍ ആരെങ്കിലും ഒരു ബുക്ക്‌ കടം വാങ്ങിയാലും സാറിനു സംശയം ആണ്, അതില് ഒരു ലവ് ലെട്ടെരിനു സ്കോപ് ഇല്ലേ ??? സ്റ്റഡി അവറിലും ഫ്രീ പീരീഡ്‌ കളിലും ഞങ്ങള്‍ അറിയാതെ വെന്റിലെട്ടരില്‍ കൂടെ ഞങ്ങളെ നിരീക്ഷിക്കുന്ന അനൂപ്‌ സര്‍ നെ നേരിട്ട് കണ്ടിട്ടുണ്ട്, എന്തിനേറെ പറയുന്നു, സാറിന്റെ തീവ്രമായ sincerety കാരണം പ്ലസ് ടു കഴിയും വരെ ആരും ഞങ്ങളെ ലൈന്‍ അടിച്ചില്ല, ഞങ്ങള്‍ ആരും ആ പണിക്കു പോയുമില്ല, ശോ !!

ഓക്കേ, സാറിനെ കുറിച്ച് പറഞ്ഞു , നമ്മള്‍ കഥ മറന്നു.. അപ്പോള്‍ അങ്ങനെയാണ്, ഞാന്‍ എന്‍റെ സുഹൃത്തുക്കളെ ഒകെ കാരന്തിയാമാന പ്രബുധര്‍ ആക്കിയല്ലോ.. ഒരുദിവസം , ഞാന്‍ ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു , കുറച്ചു നേരം എന്തെങ്കിലും വായിച്ചു കളയാം എന്നോര്‍ത്ത്, ന്യൂസ്‌ പേപ്പര്‍ ബോര്‍ഡിന്‍റെ അടുത്തേക്ക് നീങ്ങുകയായിരുന്നു. എന്‍റെ കൂട്ടുകാരികളായ മഞ്ജുവും വീണയും എതിരെ വരുന്നുണ്ട്. അവരോട്‌ ഒന്ന് "ഹായ്" പറഞ്ഞു ഞാന്‍ അങ്ങ് നടന്നു, അപ്പൊ മഞ്ജു എന്നെ വിളിച്ചു, " കാരന്തിയാമാന " , വളരെ സീരിയസ് ആയി ഞാന്‍ മറുപടി കൊടുത്തു " സെവന്‍ മെനഞ്ഞാപ്പേ , നാളുകള്‍ ബൈനിഷ്കള്‍ ഗോദി ".

എവിടുന്നെന്നറിയില്ല, അനൂപ്‌ സര്‍ അത് കേട്ടു, ..... തീര്‍ന്നു, ഞങ്ങള്‍ എന്തോ കോഡ് ഉപയോഗിച്ച് സംസാരിച്ചു, ഏതോ പയ്യനെ കുറിച്ചാണല്ലോ പറഞ്ഞ ത്. ആരാ അദ്. ഞങ്ങള്‍ എന്ത് മറുപടി പറയും? അതിനു പ്രത്യേകിച്ച് ഒരു മീനിംഗ് ഇല്ല , എന്ന് പറഞ്ഞു. രക്ഷയില്ല.. പുള്ളിക്ക് അത് അറിഞ്ഞേ തീരൂ.. എന്നെ സ്റ്റാഫ്‌ റൂമില്‍ വിളിച്ചു, കുറെ ഉപദേശിച്ചു, വഴക്ക് പറഞ്ഞു , വീട്ടുകാരെ പറ്റിച്ചു കൊണ്ട് ഇവിടെ പഠിക്കുന്നു , എന്നൊക്കെ പറഞ്ഞു.. അതുപോലൊക്കെ തന്നെ മന്ജുവിനോടും പറഞ്ഞു.

"വീട്ടുകാരോട് പറയും, മകള്‍ ഇവിടെ എന്താ പരിപാടി എന്ന്, " എന്ന അവസാന ഭീഷണിക്കും കാരന്തിയാ മാനയുടെ അര്‍ഥം പുറത്തെടുക്കാന്‍ ആയില്ല, അവസാനം പ്രതി കുറ്റം സമ്മതിക്കാത്തത് കൊണ്ടും ( അപ്പൊ ചെക്കന്മാരെ നോക്കാന്‍ ഒന്നും തോന്നാറില്ലരുന്നു , അത് കൊണ്ട് കുറ്റം സമ്മതിക്കാന്‍ പറ്റിയില്ല ) പ്രതി (ഞാനല്ലാതെ മറ്റാര് ) കരച്ചില്‍ തുടങ്ങിയത് കൊണ്ടും നിവൃത്തി ഇല്ലാതെ , വെറുതെ വിട്ടു..

ഇതാണ് കഥ, അപ്പൊ എല്ലാര്ക്കും മനസിലായില്ലേ എന്താണ് കാരന്തിയാമാന , എന്ന്?


P.S. നല്ലതോ ചീത്തയോ എന്നറിയില്ല, ഒരു residential സെറ്റപ്പ് ആയിട്ട് കൂടെ ഞങ്ങളുടെ ക്ലാസ്സിനുള്ളിലോ , പുറത്തേക്കോ ഒരു പ്രേമബന്ധവും സ്കൂള്‍ കഴിയുന്നത്‌ വരെ ഉണ്ടായില്ല ആര്‍ക്കും..

Tuesday, October 5, 2010

ഇടവേളയിലെ ഓര്‍മ!!


എന്‍റെ മനസിന്‍റെ
പൊടിപിടിച്ച പാഠപുസ്തക താളിനുള്ളില്‍
ആകാശം കാണിക്കാതെ ,
പണ്ടു ഞാന്‍ സൂക്ഷിച്ചു വെച്ച മയില്‍‌പീലി തുണ്ടിനെ
ഞാനിന്നും തുറന്നു നോക്കിയിട്ടില്ല ....

ഒരു നൂറു മയില്‍‌പീലി കുരുന്നുകളെ
അത് പെറ്റു കൂട്ടുമെന്ന് എനിക്കുറപ്പുണ്ട് ....
അതവിടെ ഇരുന്നു പെരുകിയിട്ടുണ്ടാവും , തീര്‍ച്ച !!

ഒരു പക്ഷെ , ഞാനത് തുറന്നാല്‍ ,
എന്‍റെ 'പൊട്ട വിശ്വാസ ' മെന്നു പറഞ്ഞ് , ഞാന്‍
പെട്ടെന്നങ്ങ് വളര്‍ന്നു പോയാലോ ??